നിങ്ങള്‍ അവളെ വീണ്ടും അപമാനിക്കുകയാണ്; അമ്മയ്ക്കെതിരെ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്
കൊച്ചി:നടിയ്ക്കെതിരായ ആക്രമണ കേസില് പൊലീസ് പ്രതി ചേര്ത്ത നടന് ദിലീപിനെ വിചാരണ പൂര്ത്തിയാക്കും മുന്പ് തിരിച്ചെടുക്കുന്നതിനെതിരെ വനിതാ ചലച്ചിത്ര പ്രവര്ത്തകരുടെ കൂട്ടായ്മയായ വിമണ് ഇന് സിനിമ കളക്ടീവ് രംഗത്ത്.
അമ്മയുടെ സ്ത്രീ വിരുദ്ധമായ തീരുമാനത്തെ തങ്ങള് അപലപിക്കുന്നതായും ഇപ്പോള് എടുത്ത തീരുമാനം വഴി അതിക്രമം നേരിട്ട നടിയെ വീണ്ടും അപമാനിക്കുകയാണ് അമ്മയെന്നും വുമണ് സിനിമ കളക്ടീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തുന്നു.
ആരോപണവിധേയനായ ദിലീപിനെ എന്തിന്റെ പേരിലായിരുന്നു സംഘടന നേരത്തെ പുറത്താക്കിയതെന്ന് ചോദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില് പുറത്താക്കിയ സാഹചര്യത്തില് നിന്നും എന്ത് വ്യത്യാസമാണ് ഇപ്പോള് വന്നതെന്നും ചോദിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം...
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കിൽ
വിമെൻ ഇൻ സിനിമാ കളക്ടീവ് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു.
1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?
2. സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?
3. ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിനു മുമ്പ് നിങ്ങൾ തിരിച്ചെടുക്കുന്നത്. അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?
4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?
5. ഇപ്പോൾ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങൾ ചെയ്യുന്നത്?
6. ഒരു ജനാധിപത്യ സംഘടന എന്ന നിലയിൽ ഇപ്പോൾ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നൽകുക?
7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസിൽ ഉൾപ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങൾ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?
നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു. WCC അവൾക്കൊപ്പം.
