ഈയാഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ നാല് പേര്‍

മത്സരാര്‍ഥികള്‍ പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് ഒരുമിച്ച് ഒരു വലിയ വീട്ടില്‍ 100 ദിവസം കഴിഞ്ഞാല്‍ മാത്രം പോര ബിഗ് ബോസ് ഷോയില്‍. ബിഗ് ബോസ് ഹൗസിനുള്ളില്‍ പലവിധ നിയമങ്ങള്‍ പാലിച്ച് വേണം അവര്‍ തങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന ദിനങ്ങള്‍ പിന്നിടാന്‍. ബിഗ് ബോസിന്‍റെ പല നിയമങ്ങളില്‍ ഒന്നാണ് ഹൗസിനുള്ളില്‍ മത്സരാര്‍ഥികള്‍ മലയാളം മാത്രമേ പറയാന്‍ പാടുള്ളൂ എന്നത്. ടെലിവിഷന്‍ അവതാരകരും അഭിനേതാക്കളുമൊക്കെ ഉള്‍പ്പെടുന്ന 'ബിഗ് ബോസ് നിവാസികളി'ല്‍ എത്രപേര്‍ക്ക് നല്ല മലയാളം പറയാന്‍ കഴിയുന്നു എന്നത് വേറൊരു കാര്യം. നന്നായി മലയാളം പറയുന്നവരും കഷ്ടപ്പെട്ട് 'ഒപ്പിച്ച്' പോകുന്നവരുമൊക്കെ അക്കൂട്ടത്തിലുണ്ട്. എന്നാല്‍ റിയാലിറ്റി ഷോ എന്നതിന് എന്തെങ്കിലും മലയാളമുണ്ടോ? 

റിയാലിറ്റി ഷോ എന്ന ഇംഗ്ലീഷ് പ്രയോഗത്തിന് പകരമായി ബിഗ് ബോസ് അവതാരകന്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന മലയാളമുണ്ട്. യഥാതഥ വിനോദ പരിപാടി എന്നാണ് റിയാലിറ്റി ഷോ എന്നതിന് മോഹന്‍ലാല്‍ പറയുക. ശനി, ഞായര്‍ ദിനങ്ങളിലെ എപ്പിസോഡുകളില്‍ മാത്രമാണ് മത്സരാര്‍ഥികളെയും സദസ്സിനെയുമൊക്കെ അഭിസംബോധന ചെയ്യാന്‍ എത്താറെങ്കിലും സംഭാഷണങ്ങളില്‍ പരമാവധി മലയാളം ഉള്‍പ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്.

അതേസമയം ഈയാഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ നാല് പേരാണുള്ളത്. അനൂപ് ചന്ദ്രന്‍, സാബുമോന്‍, ഹിമ ശങ്കര്‍, ശ്രീലക്ഷ്മി എന്നിവരില്‍ ഒരാളാണ് ഈ വാരാന്ത്യത്തില്‍ പുറത്ത് പോവുക. ഇതില്‍ അനൂപ് ചന്ദ്രന്‍ കഴിഞ്ഞ വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റിലുമുണ്ടായിരുന്നു.