കൊച്ചി: ഭരതന്‍ ഒരുക്കുന്ന വിജയ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുമെന്നത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിനായി സംവിധായകന്‍ മമ്മൂട്ടിയെ സമീപിച്ചതായും എന്നാല്‍ ഈ ഓഫര്‍ താരം വേണ്ടെന്ന് വച്ചെന്നും പീന്നീട് വാര്‍ത്തയെത്തി, ഇത് സംബന്ധിച്ച് പിന്നീട് പലതരത്തിലുള്ള അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു. എന്നാല്‍ ഒടുവില്‍ ഇതിന് വിശദീകരണം വന്നിരിക്കുന്നത്.

നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയ്ക്കായി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഒരു വില്ലന്‍ വേഷത്തിന് വേണ്ട പ്രാധാന്യം ഈ കഥാപാത്രത്തിന് ഇല്ലാത്തതിനാലാണ് ഈ റോളില്‍ നിന്നും മമ്മൂട്ടി പിന്മാറാന്‍ കാരണമെന്നാണ് മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപിക്കുന്നത്. മമ്മൂട്ടി പിന്‍മാറിയതോടെ തെലുങ്ക് നടന്‍ ജഗപതി ബാബുവാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ വിജയുമായി ഒന്നിച്ച് അഴകിയ തമിഴ്മകന്‍ എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകനാണ് ഭരതന്‍.

നേരത്തെ വിജയ് നായകനായി എത്തിയ ജില്ലയില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതേസമയം റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ പേരന്‍പിലൂടെ മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. 2010 ല്‍ പുറത്തിറങ്ങിയ ഡി. അരവിന്ദ് സംവിധാനം ചെയ്ത വന്ദേമാതരമാണ് ഒടുവില്‍ മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രം.