യുട്യൂബിൽ താരമായ ആറുവയസുകാരനെ പരിചയപ്പെടാം. ആറാം വയസിൽ കോടീശ്വരനായ റയാൻ, റയൻ ടോയ്സ് റിവ്യൂ എന്ന യൂ ട്യൂബ് ചാനലിന്‍റെ ഉടമയാണ്.
കുട്ടിത്താരങ്ങൾ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടി എത്തുക സിനിമാ താരങ്ങളുടേയോ ക്രിക്കറ്റ് താരങ്ങളുടെയോ മക്കളാകും. അവരിൽ നിന്നെല്ലാം വ്യത്യസ്‍തനായ ഒരു യു ട്യൂബ് താരമുണ്ട്. പേര് റയാൻ, വയസ് ആറ്. ജോലി കളിപ്പാട്ടങ്ങൾ വിലയിരുത്തൽ. റയാന് മൂന്നു വയസുള്ളപ്പോൾ മുതൽ കളിപ്പാട്ടങ്ങൾ തുറക്കുന്നതും എടുക്കുന്നതും അവയ്ക്കൊപ്പം കളിക്കുന്നതുമായ വിഡിയോകൾ അച്ഛനമ്മമാർ പകർത്തിയിരുന്നു. പിന്നീട് റയാൻ കളിപ്പാട്ടങ്ങളെ വിലയിരുത്താൻ തുടങ്ങിയതോടെ റയൻ ടോയ്സ് റിവ്യൂ എന്ന പേരിൽ ഒരു യു ട്യൂബ് ചാനലും തുടങ്ങി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് കുട്ടികളാണ് റയാന്റഫെ യു ട്യൂബ് ചാനലിന്റെ ആരാധകരായിട്ടുള്ളത്. റയാനെ അനുകരിച്ച് യു ട്യൂബ് ചാനൽ തുടങ്ങിയവരും ഏറെ.
ഫോർബ്സ് മാസികയുടെ കണക്കു പ്രകാരം യു ട്യൂബ് സംരംഭം വഴി ഏറ്റവുമധികം പണമുണ്ടാക്കുന്ന കോടീശ്വരൻമാരുടെ പട്ടികയിലാണ് റയൻ.
2015ൽ ഒരു ട്രെയിൻ സെറ്റിനൊപ്പം റയാന്‍ കളിക്കുന്ന വീഡിയോ മാതാപിതാക്കൾ പോസ്റ്റ് ചെയ്‍തതോടെയാണ് റയാൻ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
കൂടുതൽ യു ട്യൂബ് ചാനലുകൾ ശ്രദ്ധിച്ചു തുടങ്ങിയ റയാൻ തനിക്കും മറ്റുള്ളവരെപ്പോലെ കളിപ്പാട്ടങ്ങൾ വിലയിരുത്തണമെന്ന ആഗ്രഹം മാതാപിതാക്കളോട് പങ്കുവച്ചു. പൂർണ്ണ പിന്തുണയാണ് അച്ഛനമ്മമാർ നൽകിയത്. 20017 ജൂണിൽ ഏറ്റവുമധികം പ്രേക്ഷകരുള്ള യു ട്യൂബ് ചാനലായി റയൻ ടോയ്സ് റിവ്യൂ തെരഞ്ഞെടുക്കപ്പെട്ടു.
പുതിയതായൊരു കളിപ്പാട്ടം വിപണിയിലിറങ്ങിയാൽ റയാൻ അതിനെക്കുറിച്ച് എന്ത് പറയുന്നു എന്നാണത്രേ കുട്ടികളും കളിപ്പാട്ട നിർമ്മാതാക്കളും നോക്കുന്നത്.
