ഒരു മിനുറ്റും 40 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. ഈ വര്‍ഷം അവസാനമായിരിക്കും മധ്യപ്രദേശില്‍ ഇലക്ഷന്‍ നടക്കുക. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാര്‍ട്ടികള്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതോടെ അവിടെ നിന്ന് ഒരു വീഡിയോ വൈറലായിരിക്കുകയാണ്. മധ്യപ്രദേശ് തെരഞ്ഞെടുപ്പിനായി മതം പറഞ്ഞ് വോട്ട് തേടാന്‍ ശ്രമിച്ച ബിജെപി നേതാവിനെ ജനങ്ങള്‍ തല്ലിച്ചതച്ചു എന്നതാണ് വീഡിയോ സഹിതമുള്ള പ്രചാരണം. ഇത് ശരിയാണോ അല്ലയോ എന്ന് പരിശോധിക്കാം.

Add Asianetnews as a Preferred SourcegooglePreferred

പ്രചാരണം

ഒരു മിനുറ്റും 40 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കാറില്‍ വരുന്ന ആളിനെ വടികളുമായി തടഞ്ഞുനിര്‍ത്തി വലിയ ജനക്കൂട്ടം ആക്രമിക്കുന്നതാണ് വീഡിയോയില്‍. ബിജെപിയുടെ കൊടിയും ചില ആളുകളുടെ കൈയില്‍ കാണാം. മതം പറഞ്ഞ് വോട്ട് തേടാന്‍ ശ്രമിച്ച മധ്യപ്രദേശിലെ ബിജെപി എംഎല്‍എയെയും അനുയായികളേയും ജനങ്ങള്‍ മര്‍ദിച്ചു എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചാരണം. രാജ്യത്തെ ആളുകള്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവര്‍ തൊഴിലില്ലായ്‌മയ്ക്കും അഴിമതിക്കും ബലാല്‍സംഗങ്ങള്‍ക്കും എതിരെ ബിജെപിയെ പാഠം പഠിപ്പിക്കുകയാണ് എന്നും വീഡിയോ ഷെയര്‍ ചെയ്‌ത് കൊണ്ടുള്ള കുറിപ്പിലുണ്ട്. 

വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ അവകാശപ്പെടുന്നത് പോലെയേ അല്ല കാര്യങ്ങളുടെ വസ്‌തുത എന്നാണ് പുറത്തുവരുന്നത്. മധ്യപ്രദേശിലെ അല്ല, 2022ല്‍ ഒഡീഷയില്‍ നടന്ന ഒരു സംഭവത്തിന്‍റെ ദൃശ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒഡീഷയിലെ ഒരു എംഎല്‍എയുടെ കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയതും ഇതില്‍ ആള്‍ക്കൂട്ടം അക്രമാസക്തരായതുമാണ് തെറ്റായ തലക്കെട്ടുകളോടെ പ്രചരിക്കുന്നത്. ഒഡീഷ സംഭവം അന്ന് ദേശീയ മാധ്യമങ്ങളുള്‍പ്പടെ വാര്‍ത്തയാക്കിയിരുന്നു. മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സംഭവം എന്ന പേരില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്ന വീഡിയോ പഴയതും ഒഡീഷയില്‍ നിന്നുള്ളതുമാണ് എന്നുറപ്പിക്കാം. 

Read more: പടുകൂറ്റന്‍ കെട്ടിടത്തിന്‍റെ സ്ഥാനത്ത് പൊടിപടലം മാത്രം; ചില്ലുപോലെ ഉടഞ്ഞ് മഹാമന്ദിരം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം