ഉത്തര്‍പ്രദേശിലെ അലിഗഢില്‍ മിച്ചല്‍ മാര്‍ഷിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതായി വിവിധ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ടീം ഇന്ത്യയെ പരാജയപ്പെടുത്തിയ ശേഷം ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ട്രോഫിക്ക് മുകളില്‍ കാല്‍ കയറ്റി വച്ച് ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തത് വിവാദമായിരുന്നു. മാര്‍ഷ് ലോകകപ്പ് ട്രോഫിയെ അപമാനിച്ചു എന്നായിരുന്നു ഇന്ത്യന്‍ ആരാധകരുടെ പ്രതികരണം. സംഭവത്തില്‍ മാര്‍ഷിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെ മിച്ചല്‍ മാര്‍ഷിനെതിരെ ഉത്തര്‍പ്രദേശില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തോ? ചെയ്തു എന്നാണ് വാര്‍ത്തകള്‍. ഇതിന്‍റെ വസ്‌തുത എന്താണ് എന്ന് നോക്കാം. 

പ്രചാരണം

ഏകദിന ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കാല്‍ വച്ചതിന് ഉത്തര്‍പ്രദേശിലെ അലിഗഢില്‍ മിച്ചല്‍ മാര്‍ഷിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതായി വിവിധ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. ഫ്രീപ്രസ് ജേണലും, മിന്‍റും, ഒപ്‌ഇന്ത്യയും ഈ വാര്‍ത്ത നല്‍കിയ വെബ്‌സൈറ്റുകളുടെ പട്ടികയിലുണ്ട്. ഇതേ വാര്‍ത്ത സാമൂഹ്യമാധ്യമമായ ട്വിറ്ററിലും കാണാം.

വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ടുകള്‍

വസ്‌തുത

എന്നാല്‍ ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കാല്‍ കയറ്റി വച്ചതിന് ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ മിച്ചല്‍ മാര്‍ഷിനെതിരെ എഫ്ഐആര്‍ അലിഗഢില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. മാര്‍ഷിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടില്ല എന്ന് അലിഗഢ് പൊലീസ് വ്യക്തമാക്കിയതായി ദി ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അലിഗഢിലെ ഒരു പൊലീസ് സ്റ്റേഷനിലും മിച്ചല്‍ മാര്‍ഷിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടില്ല എന്ന് അലിഖഢ് സിറ്റി എസ്‌പി വ്യക്തമാക്കിയതിന്‍റെ വീഡിയോ ചുവടെ കൊടുക്കുന്നു. മാര്‍ഷിനെതിരെ കേസെടുത്തു എന്ന വാര്‍ത്ത വ്യാജമാണ് എന്ന് എസ്‌പി വീഡിയോയില്‍ പറഞ്ഞു. 

Scroll to load tweet…

നിഗമനം

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കാല്‍ കയറ്റി വച്ചതിന് ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷിനെതിരെ യുപിയിലെ അലിഗഢില്‍ കേസെടുക്കുകയോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്‌തിട്ടില്ല. 

Read more: 'ഓസീസ് താരത്തിന്‍റെ ബാറ്റില്‍ സ്‌പ്രിങ്'! ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തും? വീഡിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം