ബ്രഹ്‌മപുരി ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലെ വാച്ചറെ കടുവ ആക്രമിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ എക്‌സും വാട്‌സ്ആപ്പും ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
മഹാരാഷ്‌ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലുള്ള ബ്രഹ്‌മപുരി ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലെ വാച്ചറെ കടുവ ആക്രമിച്ചതായി ഒരു വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു കെട്ടിടത്തിന് മുന്നിലിരിക്കുന്ന ആളെ ഓടിയടുക്കുന്ന കടുവ പിടികൂടി കടന്നുകളയുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വീഡിയോ വൈറലായതിനാല്‍ അതിന്‍റെ സത്യാവസ്ഥ ഫാക്‌ട് ചെക്കിലൂടെ പരിശോധിക്കാം.
പ്രചാരണം
രാത്രിയില്‍ ഒരുകെട്ടിടത്തിന് മുന്നിലിരിക്കുന്ന ഒരാള്‍. അയാള്‍ക്കരികിലേക്ക് പാഞ്ഞടുക്കുന്ന കൂറ്റന്‍ കടുവ. കടുവ അയാളെ കീഴ്‌പ്പെടുത്തുന്നതും വലിച്ചിഴച്ച് കൊണ്ടുപോകുന്നതുമായ വീഡിയോയാണ് എക്‌സില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. 15 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം. മഹാരാഷ്‌ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലുള്ള ഫോസ്റ്റ് ഗസ്റ്റ് ഹൗസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത് എന്നുപറഞ്ഞാണ് വീഡിയോ ആളുകള്‍ ഷെയര്‍ ചെയ്യുന്നത്.

ഇതേ വീഡിയോ'അതീദയനീയമായ ഒരു സംഭവം കഴിഞ്ഞ 31ന് രാത്രി മഹാരാഷ്ട്ര ചന്ദ്രപൂർ ഫോറസ്റ്റ് ഓഫീസിൽ കാവലിരുന്ന വാച്ചറെ പുലി പിടിച്ചുകൊണ്ടുപോകുന്ന രംഗം'- എന്ന മലയാളം കുറിപ്പോടെ കേരളത്തിലും പ്രചരിക്കുന്നതായി കാണാം.

വസ്‌തുത
വൈറല്‍ വീഡിയോ എക്‌സില്‍ നിരവധി പേര്‍ പോസ്റ്റ് ചെയ്‌തത് പരിശോധിച്ചപ്പോള്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ മഹാരാഷ്‌ട്ര വിഭാഗം നവംബര്‍ ഏഴിന് ചെയ്‌ത ഒരു ട്വീറ്റ് കാണാനായി. ചന്ദ്രപൂര്‍ ജില്ലയിലെ ഫോസ്റ്റ് ഗസ്റ്റ് ഹൗസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ എന്ന പേരില്‍ അനവധി പേര്‍ എക്‌സില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോ വ്യാജമാണെന്ന് പിഐബി മഹാരാഷ്‌ട്ര വ്യക്തമാക്കുന്നു. വൈറല്‍ വീഡിയോയിലുള്ളത് സിസിടിവി ദൃശ്യങ്ങളല്ലെന്നും എഐ ഉപയോഗിച്ച് രൂപമാറ്റം വരുത്തിയ വീഡിയോയാണ് എന്നും പിഐബി മഹാരാഷ്‌ട്ര അറിയിച്ചു.



