'ഒരു സിഗരറ്റ് കൊടുത്താൽ ഒരു ജ്യൂസ്' ഓഫറുണ്ട് പക്ഷെ ഈ ജ്യൂസ് കടയില്‍ ഗ്ലാസില്ല
- വെള്ളം പാഴാക്കാതിരിക്കാന്‍ ജ്യൂസ് കടയില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ഒരാള്‍
- മുമ്പ് റേഡിയോ ജോക്കിയായിരുന്ന ആനന്ദ് രാജ ഇപ്പോള്‍ അച്ഛന്‍റെ ജ്യൂസ് കട നടത്തുന്നു
- വ്യത്യസ്തമായ മറ്റ് പരീക്ഷണങ്ങളും ആനന്ദ് നടത്തുന്നു
ബെംഗളൂരു: വെളളം പാഴാക്കാതിരിക്കാൻ ജ്യൂസ് കടയിൽ പരീക്ഷണങ്ങൾ നടത്തുന്ന ബെംഗളൂരുകാരനെ പരിചയപ്പെടാം. ആനന്ദ് രാജിന്‍റെ ജ്യൂസ് കടയിൽ ഗ്ലാസില്ല, പ്ലാസ്റ്റിക് സ്ട്രോയില്ല... ഒരു സിഗരറ്റ് കൊടുത്താൽ ഒരു ജ്യൂസ് എന്ന വ്യത്യസ്ത ഓഫറുമുണ്ട്..
ബെംഗളൂരു മല്ലേശ്വരത്താണ് ആനന്ദ് രാജിന്‍റെ ജ്യൂസ് ഈറ്റ് രാജ എന്ന ജ്യൂസ് കട.. നേരത്തെ റേഡിയോ ജോക്കിയായിരുന്നു ആനന്ദ്.. പിന്നീട് അച്ഛന്‍റെ ജ്യൂസ് കട നടത്താൻ തുടങ്ങി.
എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരണമെന്ന ആലോചനയാണ് ഗ്ലാസില്ലാ ജ്യൂസിൽ എത്തിച്ചതെന്ന് ആനന്ദ് രാജ് പറയുന്നു. വെളളം ലാഭിക്കൽ തന്നെ പ്രധാന ഉദ്ദേശം. ഒരു ഗ്ലാസ് കഴുകാൻ കുറഞ്ഞത് 200 മില്ലി ലിറ്റർ വെളളം വേണം. അങ്ങനെ ഓരോ ജ്യൂസ് കടയിലും ദിവസവും വേണ്ടിവരുന്നത് ലിറ്റർ കണക്കിന് വെളളമാണ്. ഇതൊഴിവാക്കാൻ ഒരു വഴി കണ്ടെത്തി. പഴത്തോടിൽ ജ്യൂസ് വിളമ്പൽ..
തണ്ണിമത്തനിലാണ് ആദ്യ പരീക്ഷിച്ചത്.. പിന്നെ കൈതച്ചക്ക, ഡ്രാഗൺ ഫ്രൂട്ട്, പാഷൻ ഫ്രൂട്ട്, അങ്ങനെ എല്ലാത്തിലും .. വാഴപ്പഴത്തിന്‍റെ തൊലിയിൽ വരെ ഇപ്പോൾ ജ്യൂസ് വിളമ്പും. കുടിക്കുന്നവർക്കും സന്തോഷം.. ഉപയോഗിച്ച ശേഷം തോടെല്ലാം പശുക്കൾക്ക് കൊടുക്കും..
സിഗരറ്റ് ജ്യൂസ് എന്ന വ്യത്യസ്ത ഓഫറുമുണ്ട് കടയിൽ .. ഒരു സിഗരറ്റ് കൊടുത്താൽ ഒരു ജ്യൂസ് ആനന്ദ് നീട്ടും. പുകവലിക്കെതിരെയുളള സന്ദേശമാണ് ലക്ഷ്യം..
"