എപ്പോഴും അസുഖങ്ങളാണോ? ഭക്ഷണത്തില്‍ വരുത്താം ഈ അഞ്ച് മാറ്റങ്ങള്‍...
ചിലരെ കണ്ടിട്ടില്ലേ? എപ്പോഴും എന്തെങ്കിലും അസുഖങ്ങളാണെന്ന് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. ചെറിയ അസുഖങ്ങളായിരിക്കാം, എങ്കിലും അവ മതിയല്ലോ, നിത്യജീവിതത്തിന്റെ സ്വസ്ഥതയെ തകര്‍ക്കാന്‍
ചിലരെ കണ്ടിട്ടില്ലേ? എപ്പോഴും എന്തെങ്കിലും അസുഖങ്ങളാണെന്ന് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. ചെറിയ അസുഖങ്ങളായിരിക്കാം, എങ്കിലും അവ മതിയല്ലോ, നിത്യജീവിതത്തിന്റെ സ്വസ്ഥതയെ തകര്‍ക്കാന്‍.
മിക്കവാറും എപ്പോഴും അസുഖങ്ങള്‍ ഉണ്ടാകുന്നത് രോഗപ്രതിരോധശേഷിയുടെ കുറവ് മൂലമാകാം. പ്രധാനമായും നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെയാണ് നമുക്ക് രോഗപ്രതിരോധ ശേഷിയുണ്ടാകുന്നത്. അതിനാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ ചെലുത്തിയാല്‍ ഇക്കാര്യത്തില്‍ പേടി കൂടാതെ മുന്നോട്ടുപോകാം. അത്തരത്തില്‍ ഭക്ഷണത്തില്‍ വരുത്താവുന്ന അഞ്ച് മാറ്റങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്...
നിറയെ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതാണല്ലോ ആരോഗ്യത്തിനാവശ്യം. എന്നാല്‍ രോഗപ്രതിരോധ ശേഷിക്കായി വെറുതെ പഴങ്ങള്‍ കഴിച്ചതുകൊണ്ടായില്ല.
ഓറഞ്ച്, മുന്തിരി, കിവി ഒക്കെ പോലുള്ള 'സിട്രസ് ഫ്രൂട്ട്‌സ്' ആണ് ഇതിനായി കഴിക്കേണ്ടത്. ഇവയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും രോഗപ്രതിരോധ ശേഷിയുണ്ടാക്കാന്‍ സഹായിക്കും.
രണ്ട്...
മഞ്ഞള്‍, പരമ്പരാഗതമായിത്തന്നെ ഒരു മരുന്നായാണ് നമ്മള്‍ കണക്കാക്കുന്നത്. മഞ്ഞളും ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കാന്‍ കരുതുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
മൂന്ന്...
കഴിയുന്നത് പോലെ ഭക്ഷണത്തിനൊപ്പം സ്ഥിരമായി അല്‍പം കട്ടത്തൈര് കൂടി ഉള്‍പ്പെടുത്തുക. ഇതിലടങ്ങിയിരിക്കുന്ന 'പ്രോബയോട്ടിക്‌സ്' അണുബാധകളെ ചെറുത്തുതോല്‍പിക്കും.
നാല്...
തേയിലയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. തേയില, പിന്നെ മിക്കവാറും എല്ലാവരും ദിവസവും ഉപയോഗിക്കുന്ന ഒന്നുതന്നെയാണ്.
കട്ടൻ ചായ, ഗ്രീൻ ടീ, തുളസിച്ചായ, ഇഞ്ചിച്ചായ, നാരങ്ങച്ചായ - അങ്ങനെ ഏത് തരത്തിലും രുചികരമായി തേയില നമുക്ക് കഴിക്കാവുന്നതാണ്.
അഞ്ച്...
കറുവാപ്പട്ടയാണ് രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന മറ്റൊരു ചേരുവ. കറുവാപ്പട്ട പക്ഷേ, എല്ലാവരും എല്ലായ്‌പോഴും ഉപയോഗിക്കുന്ന ഒന്നല്ല. ചായയില്‍ ചേര്‍ത്തോ സലാഡുകളില്‍ ചെറുതായി പൊടിച്ചുചേര്‍ത്തോ ഭക്ഷണത്തില്‍ യോജിപ്പിച്ചോ ഒക്കെ അല്‍പം കറുവാപ്പട്ടയും ഇനി അകത്താക്കണം. പ്രമേഹം, പിസിഒഡി, അണുബാധകള്‍ എന്നിവയെ പ്രതിരോധിക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമമാണത്രേ കറുവാപ്പട്ട.