ഇന്ത്യയില്‍ ഒരൊറ്റ ലീഗ് മതി; ഫിഫ നിര്‍ദ്ദേശം നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍
ഐ ലീഗ് ക്ലബുകളെ തഴഞ്ഞുകൊണ്ട് സൂപ്പര്‍ ലീഗിനെ രാജ്യത്തെ ഒന്നാം ലീഗാക്കാനുള്ള ശ്രമമുണ്ടായതോടെയാണ് ഐ ലീഗ് ക്ലബുകള്‍ ഫിഫയ്ക്ക് പരാതി നല്‍കിയത്
മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ ലീഗ് ക്ലബുകള്‍ അയച്ച കത്തിനുള്ള മറുപടിയില്‍ ഫിഫ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍. ഐ ലീഗും ഇന്ത്യന്‍ സൂപ്പര്‍ ലീഗും ലയിപ്പിക്കാന്‍ വൈകരുതെന്നാണ് ഫിഫ പ്രധാനമായും നിര്‍ദ്ദേശിച്ചത്. ഇത് നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ്.
ഐ ലീഗും ഐഎസ്എല്ലും ലയിപ്പിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം വിവരിച്ചു. ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും ഇതിന് വേണ്ടിവരുമെന്നും കുശാല്‍ ദാസ് വ്യക്തമാക്കി. ഫ്രാഞ്ചൈസികളും പ്രൊമോഷനുമല്ലാം പ്രശ്നമാണെന്നും അദ്ദേഹം വിശദമാക്കി. ഐ എസ് എല്‍ ക്ലബുകളുടെ നിലപാടും നീക്കത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും കുശാല്‍ ദാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം വിഷയത്തില്‍ ഫിഫ നിലപാട് മയപ്പെടുത്തുമോയെന്ന് കണ്ടറിയണം. ഇന്ത്യന്‍ ഫു്ടബോളിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തുറന്നെഴുതണമെന്ന് കഴിഞ്ഞ ദിവസം ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനോട് ഫിഫ ആവശ്യപ്പെട്ടിരുന്നു. ഐ ലീഗ് ക്ലബുകളെ തഴഞ്ഞുകൊണ്ട് സൂപ്പര്‍ ലീഗിനെ രാജ്യത്തെ ഒന്നാം ലീഗാക്കാനുള്ള ശ്രമമുണ്ടായതോടെയാണ് ഐ ലീഗ് ക്ലബുകള്‍ ഫിഫയ്ക്ക് പരാതി നല്‍കിയത്.