Asianet News MalayalamAsianet News Malayalam

അര്‍ജന്‍റീന തെറ്റിച്ചത് സുപ്രധാനമായ രണ്ട് ലോകകപ്പ് നിയമങ്ങള്‍? കടുത്ത നിലപാടുമായി ഫിഫ, നടപടിക്ക് സാധ്യത

30 ഫൗളുകളാണ് നെതര്‍ലന്‍ഡിസിന്റെ ഭാഗത്തുനിന്നുണ്ടായത്. അര്‍ജന്റീന 18 ഫൗളുകളും വച്ചു. ഇതിനിടെ താരങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. മത്സരശേഷവും അത് തുടര്‍ന്നു.

Argentina under investigation for two World Cup rule breaches
Author
First Published Dec 11, 2022, 6:32 PM IST

ദോഹ: ഖത്തര്‍ ലോകകപ്പിലെ അര്‍ജന്‍റീന - നെതര്‍ലാന്‍ഡ്സ് പോരാട്ടം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവാദങ്ങള്‍ ഒഴിയുന്നില്ല. മത്സരം പലപ്പോഴും കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ഇരു ടീമുകളും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തിരുന്നു. 30 ഫൗളുകളാണ് നെതര്‍ലന്‍ഡിസിന്റെ ഭാഗത്തുനിന്നുണ്ടായത്. അര്‍ജന്റീന 18 ഫൗളുകളും വച്ചു. ഇതിനിടെ താരങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. മത്സരശേഷവും അത് തുടര്‍ന്നു.

അഞ്ച് മഞ്ഞക്കാര്‍ഡുകളിലോ അതിന് മുകളിലോ അവസാനിക്കുന്ന മത്സരങ്ങളെ കുറിച്ച് സാധാരണ ഗതിയില്‍ ഫിഫ അന്വേഷിക്കാറുണ്ട്. ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫിഫ വിശദീകരിക്കുന്നതിങ്ങനെ. ''അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ അച്ചടക്കലംഘനം നടന്നിട്ടുണ്ട്. അതിനെ കുറിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. രണ്ട് ഫുട്‌ബോള്‍ ഫെഡറേഷനും പിഴയിടും.'' ഫിഫ വ്യക്തമാക്കി. എന്നാല്‍ ശിക്ഷാനടപടി എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് വ്യക്തമായിട്ടില്ല.

ലോകകപ്പ് അവസാനിക്കുന്നതിന് മുമ്പ് തീരുമാനമുണ്ടായിരിക്കും. ലോകകപ്പിലെ രണ്ട് നിയമങ്ങള്‍ അര്‍ജന്‍റീന പാലിച്ചില്ലെന്നുള്ള പ്രാഥമിക വിശകലനത്തോടെയാണ് ഫിഫ അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ആര്‍ട്ടിക്കിള്‍ 12ഉം 16ഉം അര്‍ജന്‍റീന തെറ്റിച്ചതായി കണക്കാക്കിയാണ് അന്വേഷണം. കളിക്കാരുടെയും മറ്റ് ടീം ഒഫീഷ്യലുകളുടെയും പെരുമാറ്റം സംബന്ധിക്കുന്നതാണ് ആര്‍ട്ടിക്കിള്‍ 12. മത്സരത്തിലെ സുരക്ഷാ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് ആര്‍ട്ടിക്കിള്‍ 16. ഡച്ച് ഫുട്ബോള്‍ അസോസിയേഷനെതിരെയും ആര്‍ട്ടിക്കിള്‍ 12 ലംഘിച്ചതായി കണക്കാക്കിയുള്ള അന്വേഷണം ഫിഫ ആരംഭിച്ചിട്ടുണ്ട്.

മത്സരത്തിനിടെ അര്‍ജന്റൈന്‍ താരം ലിയാന്‍ഡ്രോ പരഡേസ് നെതര്‍ലന്‍ഡ്‌സ് ഡഗ്ഔട്ടിലേക്ക് പന്ത് അടിച്ചുകയറ്റിയതിന് പിന്നാലെയാണ് കയ്യാങ്കളിക്ക് തുടക്കമായത്. ഡച്ച് താരങ്ങള്‍ പരഡേസിനെ പൊതിഞ്ഞു. ഇതിനിടെ വിര്‍ജില്‍ വാന്‍ ഡിക് ഒരു അര്‍ജന്റൈന്‍ താരത്തെ തള്ളി നിലത്തിടുകയും ചെയ്തിരുന്നു. അതേസമയം, അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിക്കും അച്ചടക്ക നടപടി നേരിടേണ്ടി വരും. നെതര്‍ലന്‍ഡ്‌സ് കോച്ച് ലൂയിസ് വാന്‍ ഗാളിനെതിരെ പ്രകോപനമായി പെരുമാറിയതിനായിരിക്കും നടപടി. മാത്രമല്ല, മത്സരത്തിന്റെ റഫറിയിംഗിനെ മെസി വിമര്‍ശിച്ചതും അന്വേഷണം പരിധിയില്‍ വരും. 

'ക്രൊയേഷ്യ ജയിച്ചാൽ പൂര്‍ണ നഗ്നയായി ആഘോഷിക്കും'; ഖത്തറില്‍ ചര്‍ച്ചയായി ക്രൊയേഷ്യൻ മോഡലിന്‍റെ പ്രഖ്യാപനം
 

Follow Us:
Download App:
  • android
  • ios