ഈജിപ്ത് കോച്ച് ഹൊസാം ഹസനും ഫോർവേഡ് മുസ്തഫ സിക്കോയും മത്സരശേഷം റഫറിയിംഗിനെതിരെ പരസ്യമായി പൊട്ടിത്തെറിച്ചിരുന്നു.
അറ്റ്‌ലാന്റ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്‍റീന 3-2 ന്റെ നാടകീയ വിജയം സ്വന്തമാക്കിയെങ്കിലും, മത്സരത്തിലെ റഫറിയിംഗ് കടുത്ത വിവാദത്തിലേക്ക്. ഈജിപ്തിനെ റഫറിയും വാറുംചേർന്ന് 'കൊള്ളയടിക്കുകയായിരുന്നു' എന്ന ആരോപണവുമായി ആരാധകരും മുൻ താരങ്ങളും സ്പോർട്സ് ജേണലിസ്റ്റുകളും രംഗത്തെത്തി. സംശയാസ്പദമായ തീരുമാനങ്ങളെല്ലാം നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയ്ക്ക് അനുകൂലമായി മാറിയതോടെ സോഷ്യൽ മീഡിയയിൽ ഫിഫയ്ക്കും ഫ്രഞ്ച് റഫറി ഫ്രാൻസ്വ ലെറ്റെക്സിയർക്കും എതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്.
ഈജിപ്ത് കോച്ച് ഹൊസാം ഹസനും ഫോർവേഡ് മുസ്തഫ സിക്കോയും മത്സരശേഷം റഫറിയിംഗിനെതിരെ പരസ്യമായി പൊട്ടിത്തെറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫുട്ബോൾ ആരാധകരും വീഡിയോ തെളിവുകൾ സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാക്കിയത്. മത്സരത്തിന്‍റെ ഫലത്തെത്തന്നെ അട്ടിമറിച്ച മൂന്ന് പ്രധാന റഫറിയിംഗ് പിഴവുകളാണ് ഫുട്ബോൾ ലോകം പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
ഒന്നാം പകുതിയില്‍ അർജന്‍റീനയുടെ റൈറ്റ് ബാക്ക് താരം നഹുവൽ മോളിന ഈജിപ്ഷ്യൻ വിംഗർ എമാം അഷൂറിനെ കൈ നീട്ടി മുഖത്തടിച്ച് വീഴ്ത്തുന്നത് റീപ്ലേകളിൽ വ്യക്തമായിരുന്നു. എന്നാൽ മോളിനയ്ക്കെതിരെ ഒരു കാർഡ് പോലും നൽകാൻ റഫറി തയ്യാറായില്ലെന്നാണ് ആരാധകരുടെ ഒരു ആരോപണം.
രണ്ടാം പകുതിയിൽ അർജന്‍റീനയുടെ പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലായെ അർജന്‍റീനയുടെ ലെഫ്റ്റ് ബാക്ക് നിക്കോളാസ് ടാഗ്ലിയാഫിക്കോ ഫൗൾ ചെയ്ത് വീഴ്ത്തി. ടാഗ്ലിയാഫിക്കോയുടെ കാൽ സലായുടെ വിരലിൽ തട്ടുന്നത് റീപ്ലേകളിൽ വ്യക്തമായിരുന്നിട്ടും പെനാൽറ്റി നൽകാനോ, അത് വാർ പരിശോധിക്കാനോ റഫറി കൂട്ടാക്കിയില്ലെന്നതാണ് രണ്ടാമത്തെ ആക്ഷേപം.
ഈജിപ്ത് രണ്ടാം പകുതിയിൽ മുസ്തഫ സിക്കോിലൂടെ നേടിയ എണ്ണം പറഞ്ഞൊരു ഗോൾ വാർ പരിശോധനയിലൂടെ റദ്ദാക്കിയതും കടുത്ത പക്ഷപാതിത്വമാണെന്നാണ് ആരാധക പറയുന്നു. ഫിഫയ്ക്ക് അർജന്‍റീനയെയും മെസിയെയും എങ്ങനെയെങ്കിലും ക്വാർട്ടറിലെത്തിക്കണമായിരുന്നു. 50-50 സാധ്യതയുള്ള തീരുമാനങ്ങളെല്ലാം അർജന്‍റീനയ്ക്ക് അനുകൂലമായാണ് റഫറി വിധിച്ചത്. ഇത് കായികരംഗത്തിന് തന്നെ നാണക്കേടാണെന്ന് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യാസർ ഇബ്രാഹിം, മുസ്തഫ സിക്കോ എന്നിവരുടെ ഗോളുകളിൽ 79-ാം മിനിറ്റ് വരെ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയിലേക്ക് കളി നീങ്ങവെയാണ് മെസിയുടെ നേതൃത്വത്തിൽ അർജന്‍റീന നാടകീയമായി തിരിച്ചടിച്ചത്. 79-ാം മിനിറ്റിൽ മെസിയുടെ അളന്നുമുറിച്ച ക്രോസിൽ നിന്ന് ക്രിസ്റ്റ്യൻ റൊമേറോ അർജന്‍റീനയുടെ ആദ്യ ഗോൾ നേടി. 83-ാം മിനിറ്റിൽ മെസെ തന്നെ അത്യുഗ്രൻ വോളിയിലൂടെ സമനില ഗോൾ (2-2) കണ്ടെത്തി. ടൂർണമെന്‍റിൽ മെസിയുടെ എട്ടാം ഗോളായിരുന്നു ഇത്.
ഒടുവിൽ എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയ കളിയിൽ, ഇഞ്ചുറി ടൈമിന്‍റെ രണ്ടാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് അർജന്‍റീനയുടെ വിജയഗോളും നേടി ക്വാർട്ടർ ടിക്കറ്റുറപ്പിച്ചു. അവസാന നിമിഷങ്ങളിൽ അർജന്‍റീന മികച്ച കളി പുറത്തെടുത്തുവെന്നത് യാഥാർത്ഥ്യമാണെങ്കിലും, റഫറിയുടെയും വാറിന്‍റെയും അനാവശ്യ ഇടപെടലുകൾ ഈജിപ്തിന്‍റെ ചോരനീരാക്കിയുള്ള പോരാട്ടത്തെ ഇല്ലാതാക്കിയെന്നാണ് കായിക ലോകത്തിന്‍റെ പൊതുവികാരം. കളിയെ സ്വാധീനിച്ച റഫറിയിംഗിനെക്കുറിച്ച് ഫിഫ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
