ലോകകപ്പ് ഫൈനലില്‍ സ്‌പെയ്‌നിനോടേറ്റ തോല്‍വിക്ക് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. അര്‍ജന്റീനയെയും സഹതാരങ്ങളെയും സഹായിക്കാന്‍ പരമാവധി ശ്രമിച്ചെന്നും ഇനി മാറിനില്‍ക്കേണ്ട സമയമായോ എന്ന് ചിന്തിക്കുകയാണെന്നും താരം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ബ്യൂണസ് അയേഴ്‌സ്: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ സൂചന നല്‍കി അജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. ലോകകപ്പ് ഫൈനലില്‍ സ്‌പെയ്‌നെതിരായ തോല്‍വിക്ക് ശേഷമാണ് മാര്‍ട്ടിനസിന്റെ പ്രതികരണം. 2022 ലോകകപ്പിലും 2021, 2024 വര്‍ഷങ്ങളിലെ കോപ്പ അമേരിക്കയിലും അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ അതിനിര്‍ണായക പങ്കുവഹിച്ച താരമാണ് ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. ഇക്കഴിഞ്ഞ ലോകകപ്പിലും ഫൈനല്‍ എക്‌സ്ട്രാ ടൈമിലേക്ക് നീട്ടിയത് എമിയുടെ തകര്‍പ്പന്‍ സേവുകളായിരുന്നു.

പക്ഷേ, ഫെറാന്‍ ടോറസിന്റെ ഒറ്റഷോട്ടില്‍ കിരീടം നഷ്ടമായതിന് പിന്നാലെ അര്‍ജന്റൈന്‍ ജഴ്‌സി അഴിക്കാനുള്ള സമയമായെന്ന് പറയുകയാണ് 33കാരനായ എമി മാര്‍ട്ടിനസ്. സാമൂഹിക മാധ്യമത്തിലൂടെ ആയിരുന്നു എമിയുടെ പ്രതികരണം. അര്‍ജന്റിന വീണ്ടും ലോകകപ്പ് നേടുമെന്ന് സ്വപ്നം കണ്ടു. ഫൈനലിലെ തോല്‍വിയുടെ വേദന പറഞ്ഞ് അറിയിക്കാന്‍ കഴിയില്ല. ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. മാറിനില്‍ക്കേണ്ട സമയമാണെങ്കില്‍ ആരാധകര്‍ ക്ഷമിക്കണം.

അര്‍ജന്റീനയെയും സഹതാരങ്ങളേയും സഹായിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എമി മാര്‍ട്ടിനസ് പറഞ്ഞു. സ്‌പെയ്‌നെതിരായ ലോകകപ്പ് ഫൈനലില്‍ പതിനൊന്ന് സേവുകളാണ് എമി നടത്തിയത്. ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡാണിത്. അര്‍ജന്റീനയ്ക്കായി 67 മത്സരങ്ങളില്‍ ഗോള്‍ വലയം കാത്ത എമി 2022 ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡണ്‍ ഗ്ലൗ സ്വന്തമാക്കി. തൊട്ടടുത്ത രണ്ട് വര്‍ഷങ്ങളിലും ഫിഫയുടെ മികച്ച ഗോള്‍കീപ്പര്‍ക്കുളള പരുസ്‌കാരം നേടിയ എമി പ്രീമിയര്‍ ലീഗ് ക്ലബ് ആസ്റ്റന്‍ വില്ലയുടെ താരമാണ്.

YouTube video player