ആജീവനാന്ത കരാറുമായി ബാഴ്‌സ; തന്‍റെ ആവശ്യം നടപ്പാക്കാതെ സമ്മതംമൂളില്ലെന്ന് മെസി!
ബാഴ്‌സലോണയുടെ ഗോളടിയന്ത്രമാണ് ലിയോണൽ മെസി. മെസിയുടെ ഇടങ്കാൽ കരുത്തിൽ ബാഴ്സലോണ സ്വന്തമാക്കാത്ത ട്രോഫികളില്ല.
ബാഴ്‌സലോണ: നായകന്‍ ലിയോണൽ മെസിയുമായുള്ള കരാർ പുതുക്കാനുള്ള ശ്രമത്തില്‍ സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ. എന്നാൽ പി എസ് ജി താരം നെയ്മറെ ടീമിലെത്തിച്ചാലേ കരാർ പുതുക്കൂ എന്നാണ് നിലപാടിലാണ് മെസി എന്നാണ് റിപ്പോര്‍ട്ടുകള്‍.
പതിമൂന്നാം വയസിൽ ബാഴ്‌സലോണ അക്കാദമിയുടെ ഭാഗമായ മെസി 2004 മുതൽ സീനിയർ ടീമിലുണ്ട്. 452 കളിയിൽ നിന്ന് 419 ഗോളും മെസി പേരിനൊപ്പമാക്കി. ബാഴ്‌സയുടെ എക്കാലത്തേയും മികച്ച താരത്തെ ക്ലബിൽ നിലനിർത്താനുള്ള തത്രപ്പാടിലാണ് ടീം മാനേജ്‌മെന്‍റ്. 2021 വരെയാണ് നിലവിൽ ബാഴ്‌സയുമായി മെസിയുടെ കരാർ. തന്‍റെ കാലാവധി തീരും മുൻപ് മെസിയുമായി കരാർ പുതുക്കുക എന്നതാണ് ബാഴ്‌സ പ്രസിഡന്‍റ് ജോസഫ് മരിയ ബർതോമിയോയുടെ ലക്ഷ്യം.
എന്നാൽ മെസി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. പി എസ് ജി താരം നെയ്മറെ ടീമിലെത്തിച്ചാൽ കരാർ പുതുക്കാമെന്നാണ് മെസിയുടെ നിലപാട്. നെയ്മർ വന്നാൽ ബാഴ്‌സലോണയ്ക്ക് ചാമ്പ്യൻസ് ലീഗ് കിരീടം വീണ്ടെടുക്കാമെന്നും മെസി ബാഴ്‌സ മാനേജ്‌മെന്‍റിനെ ഓർമിപ്പിക്കുന്നു. നെയ്മർ ബാഴ്‌സ വിടുംമുൻപ് ക്ലബ് ഫുട്ബോളിലെ ഏറ്റവും മാരകയമാ മുന്നേറ്റനിര ആയിരുന്നു എം എസ് എൻ കൂട്ടുകെട്ട്.
ബാഴ്‌സ പ്രസിഡന്‍റിന്‍റെ ശ്രമങ്ങൾ വിജയിച്ചാൽ മെസിയുമായി ക്ലബിന്‍റെ പത്താമത്തെ കരാർ ആയിരിക്കുമിത്. 2004ൽ ആയിരുന്നു ആദ്യ കരാർ. ഇത്തവണ മെസിയുമായി ആജീവനാന്ത കരാറിനാണ് ബാഴ്‌സ ശ്രമിക്കുന്നത്.