ഇതാണ് നല്ല ചോദ്യം. നേരത്തെ ചോദിച്ചത് അനാവശ്യ ചോദ്യമായിരുന്നു. വിജയത്തിന്റെ സന്തോഷത്തെക്കുറിച്ച് ചോദിക്കൂ, അതാണ് നമുക്ക് വേണ്ടത് ഇഷാന് പറഞ്ഞു.
പട്ന: ടി20 ലോകകപ്പ് കിരീടനേട്ടത്തിനുശേഷം ജന്മനാടായ പട്നയിലെത്തിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന് ലഭിച്ചത് രാജകീയ വരവേൽപ്പ്. എന്നാൽ ആരാധകരുടെ സ്നേഹപ്രകടനങ്ങൾക്കിടയിൽ മാധ്യമപ്രവർത്തകരുടെ ചില ചോദ്യങ്ങൾ താരത്തെ പ്രകോപിപ്പിച്ചു. ലോകകപ്പ് ട്രോഫി ക്ഷേത്രത്തിൽ കൊണ്ടുപോയതിനെതിരെ മുൻ താരം കീർത്തി ആസാദ് നടത്തിയ വിവാദ പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യത്തോടാണ് ഇഷാൻ രൂക്ഷമായി പ്രതികരിച്ചത്.
ലോകകപ്പ് വിജയത്തിന് പിന്നാലെ സൂര്യകുമാർ യാദവും കോച്ച് ഗൗതം ഗംഭീറും ഐസിസി ചെയര്മാവ് ജയ് ഷായും ട്രോഫിയുമായി അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രത്തിൽ പോയതിനെ കീർത്തി ആസാദ് വിമർശിച്ചിരുന്നു. പട്ന വിമാനത്താവളത്തിൽ എത്തിയ ഇഷാനോട് ഒരു മാധ്യമപ്രവർത്തകൻ ഈ വിഷയത്തിൽ പ്രതികരണം ആരാഞ്ഞതോടെയാണ് താരം ക്ഷുഭിതനായത്.
നമ്മൾ എത്ര മനോഹരമായാണ് ലോകകപ്പ് ജയിച്ചത്. അതിനെക്കുറിച്ച് നല്ല ചോദ്യങ്ങൾ ചോദിക്കൂ. ഇതിൽ കീർത്തി ആസാദ് എന്ത് പറഞ്ഞു എന്നതിലൊക്കെ ഞാൻ എന്ത് പറയാനാണ് എന്നായിരുന്നു ഇഷാൻ കിഷന്റെ മറുപടി. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും കിഷന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താരത്തിന്റെ മറുപടി കേട്ട് മറ്റൊരു മാധ്യമപ്രവർത്തകൻ ലോകകപ്പ് വിജയം എത്രത്തോളം ആഘോഷിച്ചു എന്ന് ചോദിച്ചപ്പോൾ ഇഷാൻ ശാന്തനായി.
ഇതാണ് നല്ല ചോദ്യം. നേരത്തെ ചോദിച്ചത് അനാവശ്യ ചോദ്യമായിരുന്നു. വിജയത്തിന്റെ സന്തോഷത്തെക്കുറിച്ച് ചോദിക്കൂ, അതാണ് നമുക്ക് വേണ്ടത് ഇഷാന് പറഞ്ഞു. ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ ഇഷാൻ കിഷൻ നിർണ്ണായക പങ്കു വഹിച്ചിരുന്നു. ലോകകപ്പില്‍ സഞ്ജുവിന് പിന്നില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരുന്നു ഇഷാൻ. 9 മത്സരങ്ങളിൽ നിന്ന് 3 അർധസെഞ്ചുറികളടക്കം 317 റൺസാണ് താരം അടിച്ചുകൂട്ടിയത്.
