ആക്രമണ ഫുട്ബോളിന്‍റെ ആവേശക്കാഴ്ചകൾ സമ്മാനിച്ച മത്സരത്തിൽ തുടക്കം മുതൽ നെതർലൻഡ്സ് വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു.
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ സ്വീഡനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തുവിട്ട് നെതർലൻഡ്സ്. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ബ്രയാൻ ബ്രോബിയുടെയും കോഡി ഗാക്പോയുടെയും ഇരട്ടഗോൾ കരുത്തിലാണ് ഡച്ച് പട വമ്പൻ വിജയം സ്വന്തമാക്കിയത്. കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ സമ്മര്‍വില്ലിയുടെ വകയായിരുന്നു നെതര്‍ലന്‍ഡ്സിന്‍റെ അഞ്ചാം ഗോള്‍. സ്വീഡനായി ആന്‍റിണി എലാംഗ ആശ്വാസ ഗോൾ നേടി.
ആക്രമണ ഫുട്ബോളിന്‍റെ ആവേശക്കാഴ്ചകൾ സമ്മാനിച്ച മത്സരത്തിൽ തുടക്കം മുതൽ നെതർലൻഡ്സ് വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. കോച്ച് റൊണാൾഡ് കോമാന്‍റെ തന്ത്രങ്ങൾ തുടക്കത്തിൽ തന്നെ ഫലം കണ്ടു. ക്രിസെൻസിയോ സമ്മർവില്ലിക്ക് പകരം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച സണ്ടർലാൻഡ് സ്‌ട്രൈക്കർ ബ്രയാൻ ബ്രോബി പരിശീലകന്‍റെ വിശ്വാസം കാത്തു. അഞ്ചാം മിനിറ്റിൽ കോഡി ഗാക്പോ നൽകിയ പാസിൽ നിന്നും ക്ലോസ് റേഞ്ച് ടാപ്പിലൂടെ ബ്രോബി നെതർലൻഡ്സിനെ മുന്നിലെത്തിച്ചു. തുടർന്ന് 17-ാം മിനിറ്റിൽ ഡെൻസൽ ഡംഫ്രീസിന്‍റെ അസിസ്റ്റിൽ നിന്നും ബ്രോബി തന്‍റെ രണ്ടാം ഗോൾ നേടി സ്വീഡിഷ് പ്രതിരോധത്തെ ഞെട്ടിച്ചു.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഗ്രഹാം പോട്ടറുടെ കീഴിലിറങ്ങിയ സ്വീഡൻ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഡച്ച് ഗോൾകീപ്പർ ബാർട്ട് വെർബ്രുഗന്‍റെ മികച്ച സേവുകൾ അവർക്ക് തടസമായി. ഇതിനിടെ സ്വീഡന്‍റെ ഗുസ്താഫ് ലാഗർബീൽകെ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകൾക്കകം ലിവർപൂൾ താരം കോഡി ഗാക്പോ സ്വീഡന്‍റെ തിരിച്ചുവരവ് പ്രതീക്ഷകൾ പൂർണ്ണമായും തകർത്തു. 47-ാം മിനിറ്റിലും 54-ാം മിനിറ്റിലും തകർപ്പൻ ഫിനിഷിംഗിലൂടെ ഗാക്പോ ലക്ഷ്യം കണ്ടതോടെ നെതർലൻഡ്സ് 4-0 ലീഡോടെ വിജയം ഉറപ്പിച്ചു. ഈ ഗോളോടെ നെതർലൻഡ്സിനായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ യോഹാൻ ക്രൈഫിനെ മറികടക്കാനും ഗാക്പോയ്ക്കായി.
വമ്പൻ തോൽവിയിലേക്ക് നീങ്ങിയ സ്വീഡന് വേണ്ടി 58-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ന്യൂകാസിൽ യുണൈറ്റഡ് താരം ആന്‍റണി എലാംഗ ഒരു ഗോൾ മടക്കി. അലക്സാണ്ടർ ഇസാക്കിന്‍റെ മികച്ച മുന്നേറ്റത്തിൽ നിന്നും പന്ത് സ്വീകരിച്ച എലാംഗ ക്ലിനിക്കൽ ഫിനിഷിലൂടെയാണ് ഡച്ച് വല കുലുക്കിയത്. തുടർന്ന് സ്കോർ ഉയർത്താൻ ഇരുടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും അവസരം മുതലാക്കാനായില്ല. 89-ാം മിനിറ്റില്‍ സമ്മർവില്ലി കൂടി സ്കോര്‍ ചെയ്തതോടെ സ്വീഡന്‍റെ വീഴ്ച പൂര്‍ണമായി. ജയത്തോടെ ഗ്രൂപ്പ് എഫിൽ നോക്കൗട്ട് സാധ്യതകൾ നെതർലൻഡ്സ് കൂടുതൽ ശക്തമാക്കി. ടൂണിഷ്യക്കെതിരെയാണ് നെതർലൻഡ്സിന്‍റെ അടുത്ത മത്സരം. സ്വീഡൻ അടുത്ത മത്സരത്തിൽ ജപ്പാനെ നേരിടും.
