പ്രീമിയര്‍ ലീഗിലെ റെക്കോര്‍ഡ് തുകയ്ക്ക് അര്‍ജന്‍റീനയുടെ ലോകകപ്പ് ഹീറോയെ സ്വന്തമാക്കി ചെല്‍സി
ലോകകപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇരുപത്തിരണ്ട് കാരനായ എൻസോയുടെ മൂല്യം കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ വെറും 14 മില്യണ്‍ യൂറോക്കാണ് അര്‍ജന്‍റീനിയന്‍ ക്ലബ്ബ് റിവര്‍പ്ലേറ്റില്‍ നിന്ന് എന്‍സോ പോര്‍ച്ചുഗീസ് ക്ലബ്ബായ ബെനഫിക്കയിലെത്തിയത്.

ലണ്ടന്‍: അർജ്‍റീനയുടെ ലോകകപ്പ് ഹീറോയും ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരവുമായ എൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കി ചെൽസി. പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിൽ നിന്ന് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുകയ്ക്കാണ് എൻസോയെ ചെൽസി ടീമിലെത്തിച്ചത്. 121 മില്യൺ യൂറോയാണ്(105 മില്യണ്‍ പൗണ്ട്) ട്രാൻസ്ഫർ തുക.
2021ൽ ആസ്റ്റണ്‍ വില്ലയില്‍ നിന്ന് ജാക് ഗ്രീലിഷിനായി മാഞ്ചസ്റ്റർ സിറ്റി മുടക്കിയ 100 മില്യൺ യുറോയുടെ റെക്കോർഡാണ് എൻസോയിലൂടെ ചെൽസി മറികടന്നത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആറാമത്തെ ട്രാൻസ്ഫർ തുക കൂടിയാണിത്. കഴിഞ്ഞ ഓഗസ്റ്റിൽ വെറും പത്തുമില്യൺ യൂറോയ്ക്കാണ് എൻസോ ബെൻഫിക്കയിലെത്തിയത്.
ഈ സീസണിലെ ഇടക്കാല ട്രാന്‍സ്ഫര്‍ ജാലകത്തില്‍ താരങ്ങളെ സ്വന്തമാക്കാന്‍ ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന യൂറോപ്യന്‍ ക്ലബ്ബെന്ന റെക്കോര്‍ഡും ഇന്നലെ എന്‍സോയെ സ്വന്തമാക്കിയതിലൂടെ ചെല്‍സിക്ക് സ്വന്തമായി. ഈ സീസണില്‍ 280 മില്യണ്‍ ഡോളറാണ് കളിക്കാരെ ടീമിലെത്തിക്കാന്‍ മാത്രം ചെല്‍സി ചെലവഴിച്ചത്.
ലോകകപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇരുപത്തിരണ്ട് കാരനായ എൻസോയുടെ മൂല്യം കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ വെറും 14 മില്യണ്‍ യൂറോക്കാണ് അര്‍ജന്‍റീനിയന്‍ ക്ലബ്ബ് റിവര്‍പ്ലേറ്റില്‍ നിന്ന് എന്‍സോ പോര്‍ച്ചുഗീസ് ക്ലബ്ബായ ബെനഫിക്കയിലെത്തിയത്. ക്ലബ്ബിന്‍റെ ഇതിഹാസ താരം യൂസേബിയോ ധരിച്ചിരുന്ന 13-ാം നമ്പര്‍ ജേഴ്സിയിലായിരുന്നു എന്‍സോ ബെനഫിക്കയില്‍ കളിച്ചിരുന്നത്. ബെനഫിക്ക ജേഴ്സിയില്‍ കളിച്ച 29 മത്സരങ്ങളില്‍ നാലു ഗളും ഏഴ് അസിസ്റ്റുമാണ് എന്‍സോയുടെ പേരിലുള്ളത്. പോര്‍ച്ചുഗീസ് ലീഗിലെ ഏറ്റവും മികച്ച മിഡ്‌ഫീല്‍ഡറായും എന്‍സോ തെരഞ‌്ഞെടുക്കപ്പെട്ടിരുന്നു.
ലോകകപ്പിന് രണ്ട് മാസം മുമ്പ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് 22കാരനായ എന്‍സോ അര്‍ജന്‍റീനയുടെ ദേശീയ ടീമില്‍ അരങ്ങേറിയത്. ലോകകപ്പില്‍ മെക്സിക്കോക്കെതിരായ നിര്‍ണായക മത്സരത്തില്‍ മെസിയുടെ അസിസ്റ്റില്‍ അര്‍ജന്‍റീനയക്കായി രണ്ടാം ഗോള്‍ നേടിയതോടെയാമ് എന്‍സോയുടെ മികവ് ലോകശ്രദ്ധയിലെത്തിയത്.
പുതിയ താരങ്ങള്‍ എത്തിയതോടെ പ്രീമിയര്‍ ലീഗിലെ പത്താം സ്ഥാനത്തു നിന്ന് മുകളിലേക്ക് കയറാനാകുമെന്നാണ് മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സിയുടെ പ്രതീക്ഷ. ആദ്യ നാലില്‍ എത്തി ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്കായി അവസാന ശ്രമം കൂടി നടത്തുക എന്നതാവും ചെല്‍സിയുടെ ഇനിയുള്ള ലക്ഷ്യം.