സഹല്‍ അബ്ദുല്‍ സമദും ആഷിക് കുരുണിയനുമാണ് ടീമിലെ മലയാളിസാന്നിധ്യം. പതിവുപോലെ ഇന്ത്യയുടെ പ്രതീക്ഷയത്രയും സുനില്‍ ഛേത്രിയുടെ ബൂട്ടുകളില്‍. ഗോള്‍വലയത്തിന് മുന്നില്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ പ്രകടനവും നിര്‍ണായകമാവും. 

കൊല്‍ക്കത്ത: ഏഷ്യന്‍ കപ്പ് (Asian Cup) യോഗ്യതാ മത്സരങ്ങള്‍ക്കള്‍ക്ക് ഇറങ്ങും മുന്‍പ് ആരാധകരോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ (Sunil Chhetri) അഭ്യര്‍ഥന. ബുധനാഴ്ച കൊല്‍ക്കത്തയില്‍ കംബോഡിയക്കെതിരായ മത്സരത്തിന് മുമ്പാണ് ഛേത്രി ആരാധകരോട് സംസാരിച്ചു. മത്സരം കാണാന്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് സ്റ്റേഡിയത്തിലേക്ക് എത്തണമെന്നാണ് ഛേത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഏഷ്യന്‍ കപ്പ് ഫൈനല്‍ റൗണ്ടിലെ പതിനൊന്ന് സ്ഥാനങ്ങള്‍ക്കായി പൊരുതുന്നത് ഇന്ത്യയടക്കം 24 ടീമുകള്‍ പൊരുതുമ്പോഴാണ് ആരാധകര്‍ ഛേത്രിയോട് അഭ്യര്‍ത്ഥിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഗാലറിയില്‍ ആരാധകരുടെ ആരവവും പിന്തുണയും ഉണ്ടെങ്കില്‍ കളി മാറും. ഇന്ത്യയെ ഏഷ്യന്‍ കപ്പിലേക്ക് നയിക്കാന്‍ ആരാധകരുടെ സാന്നിധ്യം ഉണ്ടാകണം.'' ഛേത്രി പറഞ്ഞു. ആദ്യമായല്ല ഛേത്രി ആരാധകരോട് ഇങ്ങനെ അഭ്യര്‍ഥന നടത്തുന്നത്. 2018ലെ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫൈനലിന് മുന്‍പും ഛേത്രി ഇതുപോലെ കാണികളെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചിരുന്നു. വിരാട് കോലിയടക്കമുള്ളവര്‍ പിന്തുണയുമായി രംഗത്തെത്തിയപ്പോള്‍ മുംബൈയിലെ ഗാലറി നിറഞ്ഞു. കെനിയയെ രണ്ട് ഗോളിന് തോല്‍പിച്ച് ഇന്ത്യ ചാംപ്യന്മാരായി.

ആറ് ഗ്രൂപ്പ് ചാംപ്യന്‍മാരും അഞ്ച് മികച്ച രണ്ടാം സ്ഥാനക്കാരുമാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുക. പതിമൂന്ന് ടീമുകള്‍ ഇതിനോടകം ഏഷ്യന്‍ കപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ഗ്രൂപ്പ് ഡിയില്‍ ഇന്ത്യയുടെ ആദ്യ കടമ്പ കംബോഡിയ. സഹല്‍ അബ്ദുല്‍ സമദും ആഷിക് കുരുണിയനുമാണ് ടീമിലെ മലയാളിസാന്നിധ്യം. പതിവുപോലെ ഇന്ത്യയുടെ പ്രതീക്ഷയത്രയും സുനില്‍ ഛേത്രിയുടെ ബൂട്ടുകളില്‍. ഗോള്‍വലയത്തിന് മുന്നില്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ പ്രകടനവും നിര്‍ണായകമാവും. 

സന്ദേശ് ജിംഗാന്‍, ഹര്‍മ്മന്‍ ജോത് ഖബ്ര, പ്രീതം കോട്ടാല്‍, അന്‍വര്‍ അലി, രാഹുല്‍ ബെക്കെ, ലിസ്റ്റന്‍ കൊളാസോ, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, അനിരുദ്ധ് ഥാപ്പ, ജീക്‌സണ്‍ സിംഗ്, ഉദാന്ത സിംഗ് തുടങ്ങിയവരും ടീമിലുണ്ട്. ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരെയും പതിനാലിന് ഹോങ്കോംഗിനെയും നേരിടും. കോച്ച് ഇഗോര്‍ സ്റ്റിമാക്കിന്റെ ശിക്ഷണത്തില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് വളരെ പരിതാപകരം. ആകെ കളിച്ച 20 മത്സരങ്ങളില്‍ ജയിച്ചത് ആറില്‍ മാത്രം. 

ഏഴ് സമനിലയും ഏഴ് തോല്‍വിയും. അവസാന മുന്ന് സന്നാഹമത്സരത്തിലും ഇന്ത്യ തോല്‍വി നേരിട്ടു. ഇന്ത്യയും കംബോഡിയയും ഏറ്റുമുട്ടുന്ന അഞ്ചാമത്തെ മത്സരമാണിത്. ഒന്നില്‍ കംബോഡിയയും മുന്നില്‍ ഇന്ത്യയും ജയിച്ചു.