മന്ത്രിസ്ഥാന ചർച്ചകളിൽ തന്‍റെ പേരുണ്ടായിരുന്നില്ലെന്നും അത് മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും ചാണ്ടി ഉമ്മൻ. കേരളത്തിന്‍റെ മകൻ എന്ന സ്ഥാനമാണ് ഏറ്റവും വലുതെന്നും പുതുപ്പള്ളിക്ക് വേറെ മന്ത്രിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ പ്രവർത്തനം സംസ്ഥാന വ്യാപകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് തുടക്കം മുതൽ തന്‍റെ പേരില്ലായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ. മാധ്യമങ്ങൾ സൃഷ്ടിച്ച പേരാണത്. മാധ്യമങ്ങൾ പുറത്തുവിട്ട ഏഴു പേരുടെ ലിസ്റ്റിൽ ഒരു പേര് മാത്രമാണ് ഇല്ലാതായത്. അത് എങ്ങനെ സംഭവിച്ചെന്ന് നിങ്ങൾ പരിശോധിക്കൂ. മാധ്യമങ്ങൾ കുറച്ചു കൂടി ഉത്തരവാദിത്വം കാണിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. വേറെ എന്ത് സ്ഥാനത്തെക്കാളും വലിയ സ്ഥാനം ഇന്ന് തനിക്കുണ്ട്. അത് കേരളത്തിന്റെ മകൻ എന്ന സ്ഥാനമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി പുതുപ്പള്ളിയുടെ മന്ത്രി കൂടിയാണ്. പുതുപ്പള്ളിക്ക് വേറെ മന്ത്രിയെ ആവശ്യമില്ല. എ കെ ആന്‍റണിയെ സന്ദർശിച്ച ശേഷമായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം. അദ്ദേഹം തന്‍റെ കുടുംബമാണെന്നും സ്നേഹ സന്ദർശനമാണ് നടത്തിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ പ്രവർത്തനം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വ്യാപിപ്പിക്കും. ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടെങ്കിലും എന്താ കാര്യം? ജനങ്ങളോടൊപ്പം നിൽക്കാൻ തന്നെയാണ് തീരുമാനം. വിനയത്തോടെ കേരളത്തിലെ ജനങ്ങളോട് നന്ദി പറയുന്നു. അവരുടെ സ്നേഹം ഹൃദയത്തിൽ ഉൾക്കൊണ്ട് ജീവിതം കൊണ്ട് മറുപടി നൽകുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.