കൂടരഞ്ഞി സ്വദേശി മുഹമ്മദിൻ്റെ വെളിപ്പെടുത്തൽ സത്യമെന്ന് കണ്ടെത്തി പൊലീസ്. 1986 നവംബറിൽ കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശി മോഹനൻ ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
കോഴിക്കോട്: കൂടരഞ്ഞി സ്വദേശി മുഹമ്മദിൻ്റെ വെളിപ്പെടുത്തൽ സത്യമെന്ന് കണ്ടെത്തി പൊലീസ്. 1986 നവംബറിൽ കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശി മോഹനൻ ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഒരു വർഷത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് കൊലപാതകം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട ആളെ തിരിച്ചറിയാൻ കഴിഞ്ഞതിൽ വലിയ സമാധാനമെന്ന് മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നാൽപത് വർഷങ്ങൾക്ക് ശേഷമാണ് താൻ ഒരു കൊലപാതകിയാണെന്ന് വെളിപ്പെടുത്തി മുഹമ്മദ് രംഗത്തെത്തിയത്. രണ്ട് കൊലപാതകം നടത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. ഒപ്പം അറസ്റ്റ് ചെയ്യണമെന്ന അഭ്യർത്ഥനയും. 55കാരനായ മുഹമ്മദിന് മുന്നിൽ കേരള പൊലീസ് പകച്ചുപോകുകയായിരുന്നു. മുഹമ്മദ് കൊന്നത് ആരെയെന്ന് കണ്ടെത്താൻ പൊലീസ് നീണ്ട അന്വേഷണമാണ് നടത്തിയത്. ഒടുവിൽ 11 മാസങ്ങൾക്ക് ശേഷം പൊലീസ് ഒരു കൊലപാതകിയുടെ അസാധാരണമായ വെളിപ്പെടുത്തൽ ശരിയെന്ന് കണ്ടെത്തുകയാണ്. 14ാം വയസ്സിലാണ് മുഹമ്മദ് കൊലപാതകം നടത്തിയത്.
കൊല്ലപ്പെട്ട ആളെ തിരിച്ചറിയാൻ കഴിഞ്ഞതിൽ വലിയ സമാധാനമെന്ന് മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണ്. തിരിച്ചറിവില്ലാത്ത കാലത്ത് ചെയ്ത തെറ്റ് തിരിച്ചറിവുള്ള പ്രായത്തിൽ ഏറ്റു പറയുകയാണ് ചെയ്തത്. വെള്ളയിൽ ബീച്ചിലെ കൊലപാതകത്തിലും കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് പറഞ്ഞു. എന്നാൽ, സഹോദരൻ കൊലയാളിയല്ലെന്നും മാനസിക പ്രശ്നമുണ്ടെന്നുമാണ് മുഹമ്മദിന്റെ സഹോദരൻ പൗലോസ് ഒരു വർഷം മുമ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

