എവർട്ടൻ, ലീഡ്സ് യുണൈറ്റഡിനെയും ക്രിസ്റ്റൽ പാലസ്, ബ്രെന്‍റ്ഫോർഡിനെയും ഫുൾഹാം ബ്രൈറ്റനെയും നേരിടും
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയം തുടരാൻ ചെൽസി അഞ്ചാം റൗണ്ട് മത്സരത്തിന് ഇന്നിറങ്ങും. രാത്രി പന്ത്രണ്ടേകാലിന് തുടങ്ങുന്ന കളിയിൽ സതാംപ്റ്റണാണ് എതിരാളികൾ. അവസാന മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച ചെൽസി നിലവിൽ ലീഗിൽ ആറാം സ്ഥാനത്താണ്. സതാംപ്റ്റൺ അവസാന മത്സരത്തിൽ യുണൈറ്റഡിനോട് തോറ്റിരുന്നു.
മറ്റ് മത്സരങ്ങളിൽ എവർട്ടൻ, ലീഡ്സ് യുണൈറ്റഡിനെയും ക്രിസ്റ്റൽ പാലസ്, ബ്രെന്‍റ്ഫോർഡിനെയും ഫുൾഹാം ബ്രൈറ്റനെയും നേരിടും.
ലക്ഷ്യം തുറന്നുപറഞ്ഞ് ഹാരി കെയ്ൻ
പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനാവുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഹാരി കെയ്ൻ വ്യക്തമാക്കി. നിലവിൽ മൂന്നാം സ്ഥാനത്താണിപ്പോൾ ടോട്ടനം നായകൻ. നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ ഇരട്ടഗോളോടെയാണ് ഹാരി കെയ്ൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഗോൾവേട്ടക്കരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയത്. 187 ഗോളുമായി ആൻഡി കോളിനൊപ്പമാണ് കെയ്ൻ മൂന്നാം സ്ഥാനത്തുള്ളത്. വെയ്ൻ റൂണിയെ മറികടക്കലാണ് അടുത്ത ലക്ഷ്യം. 208 ഗോളുമായാണ് റൂണി രണ്ടാം സ്ഥാനത്തുള്ളത്. ഹാരി കെയ്ന്‍റെ ഉന്നം അലൻ ഷിയററുടെ ഒന്നാം സ്ഥാനമാണ്. ന്യൂകാസിൽ യുണൈറ്റഡ് ഇതിഹാസമായ ഷിയറർ 260 ഗോളുമായാണ് ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
ഷിയററുടെ റെക്കോർഡിലേക്ക് ദൂരമേറെയുണ്ടെങ്കിലും തനിക്ക് ഈ കടമ്പ മറികടക്കാൻ കഴിയുമെന്ന് ഇരുപത്തിയൊൻപതുകാരനായ ഹാരി കെയ്ൻ വിശ്വസിക്കുന്നു. പ്രീമിയർ ലീഗിൽ ഒറ്റ ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും കെയ്നാണ്. 184 ഗോൾ നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ സെർജിയോ അഗ്യൂറോയുടെ റെക്കോർഡാണ് കെയ്ൻ മറികടന്നത്. ഈ സീസണിൽ കെയ്ൻ നാല് കളിയിൽ നാല് ഗോൾ സ്വന്തം പേരിനൊപ്പം കുറിച്ചുകഴിഞ്ഞു.
