ആവേശകരമായ മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ രണ്ടിനെതിര നാലു ഗോളുകള്‍ക്ക് ലെസെസ്റ്റര്‍ സിറ്റിയെ മറികടന്നു. ബ്രസീലിയന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ജിസ്യൂസിന്‍റെ ഇരട്ട ഗോളുകളുടെ മികവിലാണ് ആഴ്സണലിന്‍റെ ജയം.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും മുന്‍ ചാമ്പ്യന്‍മാരായ ആഴ്സണലിനും തകര്‍പ്പന്‍ ജയം. സിറ്റി സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ബേണ്‍മൗത്തിനെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്തുവിട്ടു. സീസണിലെ രണ്ടാം ജയത്തോടെ സിറ്റി പോയന്‍റ് പട്ടികയില്‍ ആറ് പോയന്‍റുമായി ഒന്നാം സഥാനത്തേക്ക് കയറുകയും ചെയ്തു.

ബേണ്‍മൗത്തിനെതിരെ ആദ്യ പകുതിയില്‍ സിറ്റി 3-0ന് മുന്നിലായിരുന്നു. 19-ാം മിനിറ്റില്‍ ഗുണ്ടോഗനിലൂടെയാണ് സിറ്റി ഗോള്‍വേട്ട തുടങ്ങിയത്. 31-ാം മിനിറ്റില്‍ കെവിന്‍ ഡിബ്രൂയിന് ലീഡുയര്‍ത്തി. 37-ാം മിനിറ്റില്‍ സിറ്റിയുടെ ജയമുറപ്പിച്ച് ഫില്‍ ഫോഡന്‍ മൂന്നാം ഗോളും നേടി. ആദ്യ പകുതിയിലെ ആക്രമണവേഗം രണ്ടാം പകുതിയില്‍ നിലനിര്‍ത്താനായില്ലെങ്കിലും 79-ാം മിനിറ്റില്‍ ബേണ്‍മൗത്ത് താരം ജെഫേഴ്സണ്‍ ലെമയുടെ സെല്‍ഫ് ഗോള്‍ സിറ്റിയുടെ സമ്പൂര്‍ണ വിജയം പൂര്‍ത്തിയാക്കി.

ആവേശകരമായ മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ രണ്ടിനെതിര നാലു ഗോളുകള്‍ക്ക് ലെസെസ്റ്റര്‍ സിറ്റിയെ മറികടന്നു. ബ്രസീലിയന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ജിസ്യൂസിന്‍റെ ഇരട്ട ഗോളുകളുടെ മികവിലാണ് ആഴ്സണലിന്‍റെ ജയം. 23, 35 മിനിറ്റുകളിലായിരുന്നു ജിസ്യൂസിന്‍റെ ഗോളുകള്‍. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ആഴ്സണലിനെ ഞെട്ടിച്ച് രണ്ടാം പകുതിയില്‍ വില്യം സാലിബ സ്വന്തം വലയില്‍ പന്തെത്തിച്ച് ലെസസ്റ്ററിന് പ്രതീക്ഷ നല്‍കി. എന്നാല്‍ രണ്ട് മിനിറ്റിനകം ഗ്രാനിറ്റ് സാക്കയിലൂടെ ലെസസ്റ്ററിന്‍റെ വല കുലുക്കി ആഴ്സണല്‍ രണ്ട് ഗോള്‍ ലീഡ് തിരിച്ചു പിടിച്ചു.

74-ാം മിനിറ്റില്‍ ജെയിംസ് മാഡിസണിലൂടെ ഒരു ഗോള്‍ കൂടി മടക്കി ലെസസ്റ്റര്‍ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ഒരു മിനിറ്റിനകം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഗോളിലൂടെ ഗണ്ണേഴ്സ് ലെസസ്റ്ററിന്‍റെ പ്രതീക്ഷകള്‍ തകര്‍ത്തു.
മറ്റ് മത്സരങ്ങളില്‍ ബ്രൈറ്റണ്‍-ന്യൂകാസില്‍ വോള്‍വ്സ്-ഫുള്‍ഹാം മത്സരങ്ങള്‍ ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചപ്പോള്‍ സതാംപ്ടണ്‍-ലീഡ്സ് മത്സരം 2-2 സമനിലയില്‍ അവസാനിച്ചു.