യൂറോപ്യൻ സൂപ്പർ ലീഗ്: റയല്‍, ബാഴ്‌സ, യുവന്‍റസ് ക്ലബുകളെ യുവേഫ വിലക്കിയേക്കും!
യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറാത്ത ടീമുകൾക്കെതിരെ അച്ചടക്ക നടപടിയുമായി യുവേഫ. റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് ക്ലബുകളെ രണ്ട് വർഷത്തേക്ക് വിലക്കിയേക്കും.
നിയോണ്‍: യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറാത്ത ടീമുകൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് യുവേഫ. റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നിവരാണ് സൂപ്പർ ലീഗിൽ നിന്ന് പിൻമാറാത്ത ടീമുകൾ. ഇതേസമയം, യുവേഫയുടെ നടപടികൾ അംഗീകരിക്കില്ലെന്ന് ക്ലബുകൾ പ്രതികരിച്ചു. കാലോചിത പരിഷ്‌കാരങ്ങൾ നടത്തിയില്ലെങ്കിൽ ഫുട്ബോളിന്റെ തകർച്ച കാണേണ്ടിവരുമെന്നും ക്ലബുകൾ വ്യക്തമാക്കി.
യുവേഫ ചാമ്പ്യൻസ് ലീഗിന് ബദലായി യൂറോപ്പിലെ പന്ത്രണ്ട് വമ്പൻ ക്ലബുകൾ ചേർന്നാണ് യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. ആരാധകരും യുവേഫയും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ എ സി മിലാന്‍, ഇന്‍റര്‍ മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, ആഴ്‌സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവർ പിൻമാറി.
ഇപ്പോഴും സൂപ്പർ ലീഗിൽ ഉറച്ച് നിൽക്കുന്ന റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് ക്ലബുകൾക്ക് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ രണ്ട് വർഷത്തെ വിലക്കേർപ്പെടുത്താനാണ് യുവേഫയുടെ നീക്കം. ഇതോടൊപ്പം വലിയൊരു തുക പിഴയായും നൽകേണ്ടിവും. കൊവിഡ് പ്രതിസന്ധിയിൽ വലയുന്ന ടീമുകൾക്ക് ചാമ്പ്യൻസ് ലീഗിൽ വിലക്ക് കൂടി നേരിട്ടാൽ കനത്ത സാമ്പത്തിക ആഘാതമായിരിക്കും.
യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ച ക്ലബുകൾ യുവേഫയുടെ നിയമങ്ങൾ ലംഘിച്ചുവെന്ന് അന്വേഷണ സമിതി റിപ്പോർട്ട് നൽകി. ഇതിന് പിന്നാലെയാണ് യുവേഫ നടപടിക്ക് ഒരുങ്ങുന്നത്. പണം മാത്രം ലക്ഷ്യമിട്ടുള്ള ചിലരുടെ അതിമോഹമാണ് യൂറോപ്യൻ ലീഗിന് പിന്നിലുള്ളത് എന്നാണ് യുവേഫയുടെ വിലയിരുത്തൽ.
സൂപ്പര്‍ ലീഗ്: ഫിഫയുടെ അനുനയം തള്ളി യുവേഫ, പിന്‍മാറാത്ത ക്ലബുകളെ വിലക്കുമെന്ന് വീണ്ടും മുന്നറിയിപ്പ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona