മകന്‍റെ രോഗവിവരം അറിഞ്ഞ ആദ്യനാളുകളിൽ എന്തുചെയ്യണമെന്നറിയാതെ തങ്ങളും പങ്കാളി ക്ലോഡിയ റോഡ്രിഗസും കഠിനമായി ബുദ്ധിമുട്ടിയെന്ന് കുക്കുറെയ്യ ഓർത്തെടുത്തു.
മാഡ്രിഡ്: ഓട്ടിസം ബാധിച്ച മകനെക്കുറിച്ച് പറയുമ്പോള്‍ വിതുമ്പിക്കരഞ്ഞ് സ്പാനിഷ് താരം മാർക്ക് കുക്കുറെയ്യ. മകൻ മാത്യുവിനെ വളർത്തുന്നതിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, അത് തന്‍റെ വ്യക്തിജീവിതത്തെയും കരിയറിനെയും എങ്ങനെ സ്വാധീനിച്ചുവെന്നും തുറന്നുപറയുമ്പോഴാണ് വികാരഭരിതനായ കുക്കുറെയ്യ ക്യാമറക്ക് മുന്നില്‍ കണ്ണീരടക്കാന്‍ പാടുപെട്ടത്. ബിബിഒ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സ്പെയിനിന്‍റെ ലോക ചാമ്പ്യൻ മകനെക്കുറിച്ച് പറഞ്ഞ് കണ്ണീരണിഞ്ഞത്.
മകന്‍റെ രോഗവിവരം അറിഞ്ഞ ആദ്യനാളുകളിൽ എന്തുചെയ്യണമെന്നറിയാതെ താനും പങ്കാളി ക്ലോഡിയ റോഡ്രിഗസും കഠിനമായി ബുദ്ധിമുട്ടിയെന്ന് കുക്കുറെയ്യ ഓർത്തെടുത്തു. നിങ്ങളുടെ കുട്ടിക്ക് ഓട്ടിസമാണെന്ന് ഡോക്ടർമാർ പറയും. എന്നാൽ അതിനുശേഷം എന്താണ് ചെയ്യേണ്ടതെന്ന് ഒരു മാതാപിതാക്കൾക്കും അറിയില്ലല്ലോ. ഞങ്ങൾ എല്ലാം ആദ്യമായി പഠിച്ചെടുക്കുകയായിരുന്നു. എങ്കിലും മാത്യു ഞങ്ങളുടെ ജീവിതത്തെ പൂർണമായി മാറ്റിമറിച്ചു. ലോകത്തെ മറ്റൊരു കണ്ണിലൂടെ കാണാൻ അവൻ ഞങ്ങളെ പഠിപ്പിച്ചു-കുക്കുറെയ്യ കൂട്ടിച്ചേർത്തു.
തുടക്കത്തിൽ മാത്യുവിനെ സാധാരണ സ്കൂളിലായിരുന്നു അയച്ചിരുന്നത്. എന്നാൽ അവിടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ മകൻ കഠിനമായി ബുദ്ധിമുട്ടി. പലപ്പോഴും മണിക്കൂറുകൾക്കകം കരച്ചിൽ നിര്‍ത്താത്ത മകനെ തിരികെ കൂട്ടിക്കൊണ്ടുവരേണ്ടി വന്നിരുന്നു. മകനെ സ്കൂളിലാക്കി തിരികെ വീട്ടിലെത്തുമ്പോൾ ഇരുവർക്കും കണ്ണീരടക്കാനാകുമായിരുന്നില്ല. ഒടുവിൽ മകന് പ്രത്യേക ശ്രദ്ധയും പരിചരണവും നൽകുന്ന സ്കൂളിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ കുടുംബവുമായി ഒന്നിച്ചുള്ള അവധിക്കാല യാത്രകൾ, ഭക്ഷണം എന്നിവയെല്ലാം മാത്യുവിന്‍റെ സൗകര്യം കൂടി കണക്കിലെടുത്താണ് കുടുംബം തീരുമാനിക്കുന്നതെന്നും ക്ലബ്ബുകൾ മാറുന്ന കാര്യത്തിൽ പോലും മകന് അനുയോജ്യമായ തെറാപ്പിയും വിദ്യാഭ്യാസവും ലഭിക്കുന്ന നഗരമാണോ എന്ന് നോക്കിയ ശേഷമേ തീരുമാനമെടുക്കുവെന്നും കുക്കുറെയ്യ വ്യക്തമാക്കി.
കുടുംബം സമാധാനത്തോടെയും സന്തോഷത്തോടെയും ഇരുന്നാൽ മാത്രമേ എനിക്ക് ഗ്രൗണ്ടിൽ നൂറു ശതമാനം പ്രകടനം പുറത്തെടുക്കാനാകൂ.അവൻ മുന്നോട്ട് വെക്കുന്ന ഓരോ ചെറിയ ചുവടുവെപ്പും ഞങ്ങൾക്ക് മറ്റെന്തിനേക്കാളും വലിയ സന്തോഷമാണ് നൽകുന്നത്. എന്‍റെ മകൻ പൂർണ്ണ ആരോഗ്യവാനായിരിക്കുമെങ്കിൽ എനിക്ക് യാതൊരു സമ്പാദ്യവും വേണ്ടായിരുന്നു എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു.അവന് എന്‍റെ മുടി ഇഷ്ടമായതുകൊണ്ടാണ് ഞാൻ ഇത്രയും നീട്ടി വളർത്തുന്നത്. ഏതെങ്കിലും ഒരു ദിവസം അവൻ എന്നെ മറന്നുപോയാൽ പോലും, ഈ മുടി കണ്ടെങ്കിലും അവന് എന്നെ തിരിച്ചറിയാൻ സാധിക്കുമല്ലോ. ഓട്ടിസം ബാധിച്ച കുട്ടികളെ വളർത്തുന്ന മറ്റ് മാതാപിതാക്കൾക്ക് ധൈര്യവും പിന്തുണയും നൽകാനാണ് താൻ ഈ അനുഭവങ്ങൾ പരസ്യമായി തുറന്നുപറയുന്നതെന്നും കുക്കുറെയ്യ വ്യക്തമാക്കി.
