Santosh Trophy : മലപ്പുറത്ത് കേരളത്തിന് കപ്പുറപ്പ്; ഇപ്പോഴേ ഉറപ്പിച്ച് മുന്‍താരങ്ങളും കാണികളും
കേരള-കർണാടക സെമിഫൈനല്‍ മത്സരം കാണാൻ നിരവധി മുൻതാരങ്ങളാണ് എത്തിയത്
മഞ്ചേരി: സന്തോഷ് ട്രോഫി (Santosh Trophy 2022) സെമിക്ക് (Kerala vs Karnataka) ശേഷം നിറഞ്ഞ മനസോടെയാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെത്തിയ (Manjeri Payyanad Stadium) കാണികൾ മൈതാനം വിട്ടത്. ഇത്തവണ മലപ്പുറത്ത് കപ്പുയർത്തുമെന്ന പ്രതീക്ഷയാണ് ആരാധകർ പങ്കുവയ്ക്കുന്നത്. സന്തോഷ് ട്രോഫി കേരളം കിരീടം നേടുമെന്ന് മുൻ താരങ്ങളും ഉറപ്പിച്ചുപറയുന്നു.
കേരള-കർണാടക സെമിഫൈനല്‍ മത്സരം കാണാൻ നിരവധി മുൻതാരങ്ങളാണ് എത്തിയത്. ജിജു ജേക്കബ്, റെജിസൺ, പിഎസ് അഷീം എന്നിവർ ഏഷ്യാനെറ്റ് ന്യൂസുമായി ടീമിന്‍റെ പ്രതീക്ഷ പങ്കുവച്ചു.
സന്തോഷ് ട്രോഫിയിൽ ഏഴാം കിരീടത്തിന്‍റെ സന്തോഷത്തിലേക്ക് ഒരു ജയം മാത്രമകലെയാണ് കേരളം. ഗോൾമഴ കണ്ട ആദ്യ സെമിയിൽ കർണാടകത്തെ മൂന്നിനെതിരെ 7 ഗോളിന് കേരളം തകർത്തു. പകരക്കാരനായി ഇറങ്ങിയ ജസിൻ അഞ്ച് ഗോൾ നേടി. പിന്നിൽ നിന്ന് പൊരുതിക്കയറിയ ശേഷമായിരുന്നു കേരളത്തിന്‍റെ ആധികാരിക ജയം.
സുധീറിന്‍റെ ഗോളിലൂടെ കർണാടകയാണ് ആദ്യം മുന്നിലെത്തിയത്. അപകടം മണത്ത കോച്ച് ബിനോ ജോർജ് ആദ്യപകുതിയിൽ തന്നെ സൂപ്പർസബ് ജസിനെ കളത്തിലിറക്കിയതോടെ കളി മാറി. പത്ത് മിനുറ്റിനുള്ളിൽ ജസിന് ഹാട്രിക് പൂർത്തിയാക്കാനായി. രണ്ടാം പകുതിയിലും നിറഞ്ഞു കളിച്ച ജസിൻ രണ്ട് വട്ടം കൂടി വലകുലുക്കി. ഒരു സന്തോഷ് ട്രോഫി മത്സരത്തിൽ 5 ഗോൾ നേടിയ എൻ.ജെ.ജോസിന്‍റെ റെക്കോർഡിന് ഒപ്പമെത്തി ജസിൻ. ഷിഗിലും അർജുനും കേരളത്തിന്‍റെ സ്കോർ കാർഡിൽ ഇടംപിടിച്ചു. രണ്ടാം പകുതിയിൽ രണ്ട് ഗോൾ കൂടി നേടിയെങ്കിലും കേരളത്തിന്‍റെ പതിനഞ്ചാം ഫൈനൽ പ്രവേശം തടയാൻ കർണാടകയ്ക്കായില്ല.