ലോകകപ്പില്‍ മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡ‍ോയ്ക്കെതിരെ വിമര്‍ശനം കടുത്തിരിക്കുന്നത്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഫ്ലോപ്പ ഇലവനിലാണ് ക്രിസ്റ്റ്യാനോ ഉള്‍പ്പെട്ടിരിക്കുന്നത്

ലിസ്ബണ്‍: സ്വിറ്റ്സര്‍ലാന്‍ഡിനെതിരെയുള്ള പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്ന് ആരാധകര്‍. പോർച്ചുഗീസ് സ്‌പോർട്‌സ് പത്രമായ എ ബോല നടത്തിയ ഒരു സർവേയിൽ 70 ശതമാനം ആരാധകരും റൊണാള്‍ഡോ ആദ്യ ഇലവനില്‍ കളിക്കുന്നത് ആഗ്രഹിക്കുന്നില്ലെന്നാണ് പ്രതികരിച്ചത്. എന്തിനാണ് ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുന്നത്. അദ്ദേഹം ക്ലബ്ബില്‍ പോലും സ്റ്റാര്‍ട്ടര്‍ ആയിരുന്നില്ലെന്ന് ഒരു ആരാധകന്‍ പറഞ്ഞതായി എ ബോല റിപ്പോര്‍ട്ട് ചെയ്തു.

മാഞ്ചസ്റ്ററില്‍ നടന്ന സംഭവങ്ങള്‍ക്ക് ശേഷം ക്രിസ്റ്റ്യാനോയെ ടീമിലേക്ക് വിളിക്കാന്‍ പോലും പാടില്ലായിരുന്നു. പക്ഷേ, അദ്ദേഹത്തിന് നായകാനാകന്‍ അവസരം ലഭിച്ചു. പക്ഷേ ഇപ്പോള്‍ ഒരു തടസമായാണ് നില്‍ക്കുന്നത്. അദ്ദേഹം സ്വയം നിർമ്മിച്ച പ്രതിച്ഛായ തകർക്കുകയാണ്. ഇത് സിആർ7 അല്ല, സിആർ37 ആണെന്ന് മറ്റൊരു ആരാധകര്‍ പറഞ്ഞതായും പോര്‍ച്ചുഗീസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പില്‍ മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡ‍ോയ്ക്കെതിരെ വിമര്‍ശനം കടുത്തിരിക്കുന്നത്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഫ്ലോപ്പ ഇലവനിലാണ് ക്രിസ്റ്റ്യാനോ ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ കളിക്കാരുടെ പ്രകനം നോക്കി ഒരോ കളിക്കാരനും റേറ്റിംഗ് പോയന്‍റ് നല്‍കി സോഫാസ്കോര്‍ നടത്തിയ മോശം ഇലവനെ തെരഞ്ഞെടുത്തപ്പോഴാണ് റൊണാള്‍ഡോയും ഇതില്‍ ഇടം നേടിയത്.

ലോകത്തിലെ പ്രധാന ടൂര്‍ണമെന്‍റുകളിലെ കളിക്കാരുടെ പ്രകടനം വിലയിരുത്തി അവര്‍ക്ക് റേറ്റിംഗ് നല്‍കുന്ന ഏജന്‍സിയാണ് ക്രൊയേഷ്യയിലെ സാഗ്രെബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫാസ്കോര്‍. ലോകകപ്പ് ഗ്രൂപ്പ് ഘടത്തിലെ പ്രകടനങ്ങള്‍ കണക്കിലെടുത്ത് സോഫാസ്കോര്‍ റൊണാള്‍ഡോക്ക് നല്‍കിയിരിക്കുന്ന റേറ്റിംഗ് 6.37 മാത്രമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ പെനല്‍റ്റിയിലൂടെ ഘാനക്കെതിരെ ഗോള്‍ നേടിയിരുന്നു.

എന്നാല്‍, ഉറുഗ്വെക്കെതിരായ മത്സരത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഗോള്‍ തന്‍റെ തലയില്‍ തട്ടിയാണ് ഗോളായതെന്ന് റൊണാള്‍ഡോ അവകാശവാദം ഉന്നയിച്ചത് വിവാദമായി. പിന്നാലെ പോര്‍ച്ചുഗല്‍ തോല്‍വി ഏറ്റുവാങ്ങി ദക്ഷിണ കൊറിയക്കെതിരെ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് റൊണാള്‍ഡോ കാഴ്ചവെച്ചത്. കൊറിയ സമനില ഗോള്‍ നേടിയത് റൊണാള്‍ഡോയുടെ പിഴവില്‍ നിന്നായിരുന്നു. 

ഫിഫ ലോകകപ്പ്: ഗ്രൂപ്പ് ഘട്ടത്തിലെ ഫ്ലോപ്പ് ഇലവനില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും