Asianet News MalayalamAsianet News Malayalam

ഇതാ കണ്ടോ, ഇതാണ് എ ടീം, പിന്നെ കണ്ടില്ലെന്ന് പറയല്ല്! കൊറിയക്കാരെ സാംബ താളം പഠിപ്പിച്ച് ബ്രസീൽ ക്വാർട്ടറിൽ

പോർച്ചുഗലിനെ വീഴ്ത്തിയതിന്റെ ആവേശവുമായി എത്തിയ കൊറിയക്കാരെ നിലംതൊടാൻ അനുവദിക്കാതെ പറപ്പിച്ച കാനറികൾ ഒന്നിനെതിരെ നാല് ഗോളുകളുടെ മിന്നും വിജയമാണ് നേടിയത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ഗോളുകൾ നേടിയത്

fifa world cup 2022 brazil beat south korea and enter quarter finals live updates
Author
First Published Dec 6, 2022, 2:25 AM IST

ദോഹ: ത്രില്ലർ സിനിമകളുടെ ആശാന്മാരായ ദക്ഷിണ കൊറിയക്കാരെ സാംബ സംഗീതത്തിന്റെ ദ്രുതവേഗം ചൊല്ലി പഠിപ്പിച്ച് ബ്രസീൽ ക്വാർട്ടറിൽ. പോർച്ചുഗലിനെ വീഴ്ത്തിയതിന്റെ ആവേശവുമായി എത്തിയ കൊറിയക്കാരെ നിലംതൊടാൻ അനുവദിക്കാതെ പറപ്പിച്ച കാനറികൾ ഒന്നിനെതിരെ നാല് ഗോളുകളുടെ മിന്നും വിജയമാണ് നേടിയത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ഗോളുകൾ നേടിയത്. പൈക്ക് സ്യുംഗ് ഹോ ആണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് എത്തുന്ന ക്രൊയേഷ്യയാണ് ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ.  

ആവേശം, ആഘോഷം

ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിലേത് പോലെ ബ്രസീലിന്റെ അതിവേഗ നീക്കങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. ഹൈ പ്രസിംഗിന് പോകാതെ, പ്രതിരോധത്തിൽ വിള്ളലുകൾ വരാതെ മുൻകരുതൽ സ്വീകരിക്കുകയായിരുന്നു ദക്ഷിണ കൊറിയ. എന്നാൽ, ബ്രസീലിന്റെ കനത്ത ആക്രമണത്തെ പിടിച്ച് നിർത്താൻ അതൊന്നും പോരായെന്ന് കൊറിയൻ സംഘത്തിന് അധികം വൈകാതെ മനസിലായി. ഏഴാം മിനിറ്റിൽ തന്നെ കാനറികൾ വിനീഷ്യസ് ജൂനിയറിലൂടെ ലീഡ് സ്വന്തമാക്കി. ബോക്സിന്റെ വലതുഭാഗത്ത് നിന്നുള്ള റാഫീഞ്ഞയുടെ പാസ് നടുഭാഗത്തെ കൂട്ടിയിടികൾക്കൊടുവിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന വിനീഷ്യസിലേക്കാണ് എത്തിയത്. ആവശ്യത്തിന് സമയം ലഭിച്ച റയൽ മാഡ്രി‍‍ഡ‍് താരം അതി സുന്ദരമായി ലക്ഷ്യം ഭേദിച്ചു. 

10-ാം മിനിറ്റിൽ കൊറിയയുടെ എല്ലാ സ്വപ്നങ്ങളും തകർത്ത് കൊണ്ട് റിച്ചാർലിസണെ വീഴ്ത്തിയതിന് പെനാൽറ്റി വിധിക്കപ്പെട്ടു. പന്തിൽ ഒരു ഉമ്മ നൽകി കൊണ്ട് ദക്ഷിണ കൊറിയൻ ഗോളിയുടെ സകല അടവുകളെയും നിസാരമാക്കി നെയ്മർ ഖത്തർ ലോകകപ്പിലെ തന്റെ ആദ്യ ഗോൾ പേരിലെഴുതി. മനോഹരമായി ഒഴുകുന്ന സാംബ സംഗീതത്തിന് മുന്നിൽ അങ്ങനെയൊന്നും മുട്ടുമടക്കില്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ടാണ് ദക്ഷിണ കൊറിയ പൊരുതിയത്. 16-ാം മിനിറ്റിൽ വാംഗ് ഹീ ചാന്റെ കാലിൽ നിന്ന് പറന്ന ലോംഗ് ഷോട്ട് ബ്രസീലിയൻ ഗോൾ കീപ്പർ അലിസണെ നന്നേ കഷ്ടപ്പെടുത്തി കളഞ്ഞു.

പന്ത് കൈവശം ഉള്ളപ്പോൾ മൂന്നോ നാലോ താരങ്ങൾ വരെ മുന്നോട്ട് കയറി ഒരു ഗോൾ മടക്കാനുള്ള നിരന്തര ശ്രമം കൊറിയൻ നിര തുടർന്നു. എന്നാൽ, ത്രില്ലർ സിനിമകളുടെ ആശാന്മാരായ കൊറിയക്കാരെ ഫുട്ബോളിന്റെ താളം ഒരിക്കൽ കൂടെ കാനറികൾ പഠിപ്പിച്ചു. ഇത്തവണ മാർക്വീഞ്ഞോസ് - തിയാഗോ സിൽവ - റിച്ചാർലിസൺ എന്നിവരുടെ പാസിംഗ് മികവാണ് ഗോളിൽ കലാശിച്ചത്.

എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന് കൊറിയൻ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി കയറിപ്പോയ റിച്ചാർലിസൺ ബ്രസീലിന്റെ മൂന്നാം ഗോൾ സ്വന്തമാക്കി. ഇതോടെ മാനസികമായി കൊറിയ അമ്പേ തകർന്നു. ആവേശത്തിലായ ബ്രസീൽ ഗോൾ മേളം ആസ്വദിക്കാനുള്ള മൂഡിൽ തന്നെയായിരുന്നു. 36-ാം മിനിറ്റിൽ പക്വേറ്റയിലൂടെ നാലാം ഗോളും വന്നു. വിനീഷ്യസിന്റെ ബോക്സിന്റെ ഇടത് ഭാഗത്ത് നിന്ന് വന്ന ചീക്കി പാസിലേക്ക് ഓടിയെത്തിയ പക്വേറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് കാൽ വയ്ക്കേണ്ടി മാത്രമാണ് വന്നത്. കൂടുതലൊന്നും സംഭവിക്കും മുമ്പ് ഹാഫ് ടൈം വിസിൽ മുഴങ്ങിയത് ദക്ഷിണ കൊറിയക്ക് ആശ്വസമായി.

ഒന്നടങ്ങി ബ്രസീൽ, ആശ്വാസം കണ്ടെത്തി കൊറിയ

ദക്ഷിണ കൊറിയയുടെ മികച്ച ഒരു ആക്രമണത്തോടെയാണ് രണ്ടാം പാതിക്ക് തുടക്കമായത്. സൺ ഹ്യൂംഗ് മിന്നിന്റെ ഷോട്ട് മുന്നോട്ട് കയറിയെത്തിയ അലിസൺ രക്ഷപ്പെടുത്തി. ആക്രമണങ്ങൾക്ക് പോകുമ്പോൾ ബ്രസീലിന്റെ കൗണ്ടർ അറ്റാക്കിംഗിന് മുന്നിൽ പതറുന്നതാണ് ദക്ഷിണ കൊറിയക്ക് വിനയായി കൊണ്ടിരുന്നത്. ഇരു വിംഗുകളിലൂടെയും വിനീഷ്യസും റാഫീഞ്ഞയും നടത്തുന്ന റണ്ണൂകൾ കൊറിയൻ ബോക്സിലേക്ക് മിന്നൽ പോലെയാണ് എത്തിക്കൊണ്ടിരുന്നത്. 54-ാം മിനിറ്റിൽ മൂന്ന് കൊറിയൻ താരങ്ങളെ വെട്ടിയൊഴിഞ്ഞ് റാഫീഞ്ഞ തൊടുത്ത ഷോട്ടിൽ കിം സ്യൂംഗ് ഗ്യൂവിന് കൈ എത്തിക്കാനായതിനാൽ അഞ്ചാം ഗോൾ പിറന്നില്ല.  

62-ാം മിനിറ്റിൽ നെയ്മറിന്റെ പാസ് സ്വീകരിച്ച് വീണ്ടും റാഫീഞ്ഞ എത്തി, ഇത്തവണയും ഗ്യൂവ് ഉറച്ച് നിന്നു. വിജയം ഉറപ്പിച്ചതോടെ ബ്രസീൽ ഒന്നടങ്ങി. ഇത് മുതലാക്കി എങ്ങനെയെങ്കിലും ഒരു ഗോളെങ്കിലും മടക്കാനാണ് ദക്ഷിണ കൊറിയ ആഗ്രഹിച്ചത്. പക്ഷേ, അലിസൺ എന്ന വന്മതിൽ പൊളിക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഡാനിലോയെയും വിനീഷ്യസിനെയും മിലിറ്റാവോയെയുമൊക്കെ പിൻവലിച്ച് ടിറ്റെ ക്രൊയേഷ്യക്കെതിരെയുള്ള ക്വാർട്ടറിനുള്ള തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി.

ഇതിനിടെ 76-ാം മിനിറ്റിൽ ഏറ്റ ക്ഷതങ്ങൾക്കൊന്നും പരിഹാരമാകില്ലെങ്കിലും കൊറിയ തെല്ല് ആശ്വാസം കണ്ടെത്തി. ഫ്രീകിക്ക് ബ്രസീൽ പ്രതിരോധിച്ചപ്പോൾ പന്ത് വന്നത് ബോക്സിന് പുറത്തുള്ള പൈക്ക് സ്യുംഗ് ഹോയുടെ കാലിലേക്കാണ്. വെടിച്ചില്ല് പോലെ പറന്ന ഷോട്ട് അലിസണെയും ത്രസിപ്പിച്ച് വലയെ തുളച്ചു. പിന്നെയും ചില നീക്കങ്ങൾ ദക്ഷിണ കൊറിയ ഒരുക്കിയെടുത്തെങ്കിലും പരാജയഭാരം കുറയ്ക്കാൻ അവർക്ക് സാധിച്ചില്ല. 

ഖത്തര്‍ അത്ഭുതമാകുന്നത് ഇങ്ങനെയും! ബ്രസീല്‍ - കൊറിയ പോര് 974 സ്റ്റേഡിയത്തിന് അവസാന മത്സരം, ഇതിന് ശേഷം...

Follow Us:
Download App:
  • android
  • ios