Asianet News MalayalamAsianet News Malayalam

അടുത്ത മുട്ടന്‍ പണി; ഡെന്‍മാര്‍ക്കിന് ടുണീഷ്യയുടെ സമനിലപ്പൂട്ട്

രണ്ടാംപകുതിയിലും ഡെന്‍മാര്‍ക്ക് കിണഞ്ഞ് ശ്രമിച്ചെങ്കിലും ടുണീഷ്യന്‍ പ്രതിരോധവും പ്രത്യാക്രമണവും വിലങ്ങുതടിയായി

FIFA World Cup 2022 Denmark vs Tunisia match end as goalless draw
Author
First Published Nov 22, 2022, 8:28 PM IST

ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡിയില്‍ അത്ഭുതമാകുമെന്ന് കരുതപ്പെട്ട ഡെന്‍മാര്‍ക്കിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ടുണീഷ്യ. ഫിഫ റാങ്കിംഗില്‍ ഡെന്‍മാര്‍ക്ക് പത്തും ടുണീഷ്യ 30-ാം റാങ്കുകാരുമാണ്. 90 മിനുറ്റുകള്‍ പൂര്‍ത്തിയായി ലഭിച്ച അഞ്ച് മിനുറ്റ് ഇഞ്ചുറിടൈമും ടീമുകള്‍ക്ക് ഗുണം ചെയ്‌തില്ല. ടുണീഷ്യന്‍ ഗോളി അയ്‌മന്‍ ദഹ്‌മെന്‍റെ സേവുകള്‍ നിര്‍ണായകമായി. 

കളി തുടങ്ങി ആദ്യ 45 മിനുറ്റുകളിലും നാല് മിനുറ്റ് അധികസമയത്തും ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാനായില്ല. ഡെന്‍മാര്‍ക്ക് 3-4-3 ശൈലിയിലും ടുണീഷ്യ 3-4-2-1 ഫോര്‍മേഷനിലുമാണ് കളത്തിലെത്തിയത്. ക്രിസ്റ്റ്യന്‍ എറിക്‌സണിന്‍റെ സാന്നിധ്യമായിരുന്നു ഡെന്‍മാര്‍ക്ക് നിരയിലെ ശ്രദ്ധേയം. യൂസഫ് മസാക്‌നിയുടെ ടാക്കിളില്‍ പരിക്കേറ്റ തോമസ് ഡെലീനിക്ക് പകരം ഹാഫ്ടൈമിന് മുമ്പ് തന്നെ ഡെന്‍മാര്‍ക്കിന് ആദ്യ സബ്‌സ്റ്റിറ്റ്യൂട്ട് വേണ്ടിവന്നു. മൈക്കല്‍ ഡാംസ്‌ഗാര്‍ഡാണ് കളത്തിലെത്തിയത്.

45 മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ ആറ് കോര്‍ണറുകളും ഏറെ ഫ്രീകിക്കുകളും ലഭിച്ചെങ്കിലും എറിക്‌സണിനോ ഡെന്‍മാര്‍ക്ക് സഹതാരങ്ങള്‍ക്കോ മുതലാക്കാനായില്ല. ഇതോടെ ആദ്യപകുതിയില്‍ ഡെന്‍മാര്‍ക്കിനെ പിടിച്ചുകെട്ടാന്‍ ടുണീഷ്യക്കായി. രണ്ടാംപകുതിയിലും ഡെന്‍മാര്‍ക്ക് കിണഞ്ഞ് ശ്രമിച്ചെങ്കിലും ടുണീഷ്യന്‍ പ്രതിരോധവും പ്രത്യാക്രമണവും വിലങ്ങുതടിയായി. അവസാന മിനുറ്റുകളിലൊരു പെനാല്‍റ്റിക്കായി ഡെന്‍മാര്‍ക്ക് താരങ്ങള്‍ വാദിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 

ഡെന്‍മാര്‍ക്ക്: Kasper Schmeichel, Joakim Andersen, Simon Kjaer (c), Andreas Christensen, Joakim Maehle, Pierre-Emil Hojbjerg, Thomas Delaney, Christian Eriksen, Andreas Skov Olsen, Kasper Dolberg, Rasmus Kristensen.

ടുണീഷ്യ: Aymen Dahmen, Ali Abdi, Montassar Talbi, Yassine Meriah, Dylan Bronn, Mohamed Draeger, Aissa Laidouni, Ellyes Skhiri, Anis Ben Slimane, Youssef Msakni (c), Issam Jembali.

തലകുനിച്ച് അര്‍ജന്‍റീന

ഫുട്ബോള്‍ ലോകകപ്പുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് ലുസൈല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരത്തിന് കിക്കോഫായി പത്താം മിനുറ്റില്‍ മുന്നിലെത്തിയ അര്‍ജന്‍റീന 2-1ന്‍റെ തോല്‍വി സൗദിയോട് വഴങ്ങുകയായിരുന്നു. അര്‍ജന്‍റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി. 48, 53 മിനുറ്റുകളിലായിരുന്നു സൗദിയുടെ മടക്ക ഗോളുകള്‍. ഇതിലെ സലീമിന്‍റെ രണ്ടാം ഗോള്‍ ഏറെ ശ്രദ്ധേയമായി. സൗദി ഗോളി അല്‍ ഒവൈസിക്ക് മുന്നിലാണ് അര്‍ജന്‍റീന അടിയറവുപറഞ്ഞത്.

ഡെന്‍മാര്‍ക്കിനെ ആദ്യപകുതിയില്‍ സമനിലയില്‍ പിടിച്ച് ടുണീഷ്യ

Follow Us:
Download App:
  • android
  • ios