Asianet News MalayalamAsianet News Malayalam

സെനഗലിന് മേല്‍ സിംഹഗർജനം; ഇംഗ്ലണ്ട് ക്വാർട്ടറില്‍, എതിരാളികള്‍ ഫ്രാന്‍സ്

രണ്ടാംപകുതിയും ഇംഗ്ലണ്ടിന്‍റെ സ്വന്തമായിരുന്നു. 57-ാം മിനുറ്റില്‍ ഫോഡന്‍റെ നീക്കത്തിനൊടുവില്‍ ബുക്കായോ സാക്കയുടെ ഫിനിഷിംഗിന് മുന്നില്‍ മെന്‍ഡിക്ക് ഉത്തരമുണ്ടായിരുന്നില്ല.

FIFA World Cup 2022 Round of 16 England beat Senegal to enter Quarter final
Author
First Published Dec 5, 2022, 2:23 AM IST

ദോഹ: ഖത്തർ ഫുട്ബോള്‍ ലോകകപ്പില്‍ പ്രീ ക്വാർട്ടറിനപ്പുറത്തേക്ക് അലിയോ സിസ്സെയുടെ സെനഗലിന്‍റെ അത്ഭുതങ്ങളില്ല. സെനഗലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറില്‍ പ്രവേശിച്ചു. ജോർദാന്‍ ഹെന്‍ഡേഴ്സണ്‍, ഹാരി കെയ്ന്‍, ബുക്കായോ സാക്ക എന്നിവരാണ് ഇംഗ്ലണ്ടിന്‍റെ സ്കോറർമാർ. ഇംഗ്ലീഷ് ആക്രമണത്തിന് മുന്നില്‍ പകച്ചുപോയ ആഫ്രിക്കന്‍ രാജാക്കന്‍മാർക്ക് ഇതോടെ ഖത്തറില്‍ നിന്ന് കണ്ണീർ മടക്കമായി. ക്വാർട്ടറില്‍ ഫ്രാന്‍സാണ് ഇംഗ്ലണ്ടിന് എതിരാളികള്‍. 

റാഷ്ഫോഡ് ബഞ്ചില്‍

4-3-3 ശൈലിയില്‍ ബുക്കായോ സാക്ക, ഹാരി കെയ്ന്‍, ഫില്‍ ഫോഡന്‍ എന്നിവരെ ആക്രമണത്തിന് നിയോഗിച്ചാണ് ഗാരെത് സൗത്ത്‍ഗേറ്റ് ഇംഗ്ലണ്ടിനെ അണിനിരത്തിയത്. ജോർദാന്‍ ഹെന്‍ഡേഴ്സണ്‍, ഡെക്ലൈന്‍ റൈസ്, ജൂഡ് ബെല്ലിംഗ്‍ഹാം എന്നിവർ മധ്യനിരയിലും കെയ്ല്‍ വോക്കർ, ജോണ്‍ സ്റ്റോണ്‍സ്, ഹാരി മഗ്വെയ്‍ർ, ലൂക്ക് ഷോ എന്നിവർ പ്രതിരോധത്തിലുമെത്തി. ജോർദന്‍ പിക്ഫോർഡായിരുന്നു ഗോളി. വെയ്‍ല്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഇരട്ട ഗോളടിച്ച മാർക്കസ് റാഷ്ഫോഡിന്‍റെ സ്ഥാനം പകരക്കാരുടെ നിരയിലായിരുന്നു. ഒപ്പം ജാക്ക് ഗ്രീലിഷും മേസന്‍ മൗണ്ടും ബഞ്ചിലുണ്ടായിരുന്നു. 

മറുവശത്ത് അലിയോ സിസ്സെ സെനഗലിനെ 4-2-3-1 ഫോർമേഷനില്‍ കളത്തിലിറക്കിയപ്പോള്‍ ബുലേ ദിയയായിരുന്നു സ്ട്രൈക്കർ. ഇസ്‍മൈല സാർ, ഇലിമാന്‍ ദ്യായെ, ക്രേപിന്‍ ദ്യാത്ത എന്നിവരായിരുന്നു തൊട്ടുപിന്നില്‍. നോപാലീസ് മെന്‍ഡി, പാതേ സിസ്സ് എന്നിവർ മധ്യനിരയിലും പ്രതിരോധത്തിലുമായി സഹായിക്കാന്‍ പാകത്തിനെത്തി. ഇസ്മായില്‍ ജോക്കബ്സ്, അബ്‍ദു ദിയാലു, കലീദു കുലിബാലി, യൂസുഫ് സബലി എന്നിവർ പ്രതിരോധക്കോട്ട കാക്കാനിറങ്ങിയപ്പോള്‍ എഡ്വർഡ് മെന്‍ഡിയായിരുന്നു ഗോള്‍ബാറിന് കാവല്‍ക്കാരന്‍. 

ത്രീ ഗോള്‍സ്, ത്രീ ലയണ്‍സ്

ഇംഗ്ലണ്ടിന്‍റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ ഇരു പാർശ്വത്തില്‍ നിന്നുമുള്ള ക്രോസുകള്‍ ഗോള്‍ പോസ്റ്റിലേക്ക് തട്ടിയിടാന്‍ തുടക്കത്തില്‍ ഇംഗ്ലീഷ് സ്ട്രൈക്കർമാർക്കായില്ല. കൗണ്ടർ അറ്റാക്കുകളിലായിരുന്നു സെനഗലിന്‍റെ ശ്രദ്ധ. 31-ാം മിനുറ്റില്‍ അപകടം പിടിച്ചൊരു മുന്നേറ്റം പിക്ഫോർഡ് തട്ടിയകറ്റിയത് ഇംഗ്ലണ്ടിന് തുണയായി. 38-ാം മിനുറ്റില്‍ വീണ ഗോളിലൂടെയാണ് ഇംഗ്ലണ്ട് ഉണർന്ന് കളിക്കാന്‍ തുടങ്ങിയത്. അതുവരെ ആക്രമണത്തിന് മൂർച്ച പോരായിരുന്നു. ബെല്ലിംഗ്ഹാമിന്‍റെ അസിസ്റ്റില്‍ ജോർദാന്‍ ഹെന്‍ഡേഴ്സനാണ് ഇംഗ്ലണ്ടിനായി ആദ്യം വല കുലുക്കിയത്. ഇഞ്ചുറിടൈമില്‍(45+3) ഫോഡന്‍റെ അസിസ്റ്റില്‍ ഹാരി കെയ്ന്‍ ടീമിന്‍റെ ലീഡ് രണ്ടാക്കിയുയർത്തി. 

രണ്ടാംപകുതിയും ഇംഗ്ലണ്ടിന്‍റെ സ്വന്തമായിരുന്നു. 57-ാം മിനുറ്റില്‍ ഫോഡന്‍റെ നീക്കത്തിനൊടുവില്‍ ബുക്കായോ സാക്കയുടെ ഫിനിഷിംഗിന് മുന്നില്‍ മെന്‍ഡിക്ക് ഉത്തരമുണ്ടായിരുന്നില്ല. മൂന്ന് ഗോള്‍ വഴങ്ങിയതോടെ പിന്നീടൊരു തിരിച്ചുവരവ് സെനഗലിന് സ്വപ്നം കാണാന്‍ പോലും കഴിയുന്നതായിരുന്നില്ല. 

ഇരട്ട ഗോളുമായി എംബാപ്പെ, ഒന്ന് ജിറൂദിന്റെ വക; പോളണ്ടിനെ തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

Follow Us:
Download App:
  • android
  • ios