പരസഹായമില്ലാതെ നടക്കാന്‍പോലുമാവില്ല; പെലെ വിഷാദരോഗത്തിന് അടിമയെന്ന് മകന്‍
മൂന്ന് ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളിയായിട്ടുള്ള ഒരേയൊരു ഫുട്ബോള്‍ താരമാണ് പെലെ. ബ്രസീല്‍ ക്ലബ്ബായ സാനറോസിലായിരുന്നു കരിയറിലെ ഭൂരിഭാഗവും പെലെ കളിച്ചത്.
റിയോ ഡി ജനീറോ: പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത ആരോഗ്യനിലയായതോടെ ഫുട്‌ബോള്‍ ഇതിഹാസം പെലെ വിഷാദ രോഗത്തിന് അടിമയായെന്ന് മകന്‍ എഡീഞ്ഞോ. നാണക്കേട് ഭയന്ന് വീടിന് പുറത്തിറങ്ങാന്‍ പോലും പെലെ സന്നദ്ധനല്ലെന്ന് മകന്‍ എഡിഞ്ഞോ ബ്രസീല്‍ പറഞ്ഞു.
ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പെലെ വിധേയനായിരുന്നു. ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ വേണ്ട ചികിത്സകൾ നടത്തിയില്ല. ഇതോടെ തനിയെ നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി. ഫുട്ബോള്‍ ഗ്രൗണ്ടിലെ രാജാവായിരുന്നു പെലെ. ഇപ്പോഴത്തെ അവസ്ഥയില്‍ ആളുകള്‍ക്ക് മുന്‍പിലേക്കെത്തുന്നത് നാണക്കേടായാണ് അദ്ദേഹം കാണുന്നത്. ഇതോടെയാണ് പെലെ വിഷാദ രോഗിയായതെന്നും എഡിഞ്ഞോ പറഞ്ഞു.
ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുശേഷം ഫിസിയോ തെറാപ്പി ചെയ്യാതിരുന്നതിന് പിതാവുമായി തര്‍ക്കിച്ചുവെന്നും എഡിഞ്ഞോ പറഞ്ഞു. മൂന്ന് ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളിയായിട്ടുള്ള ഒരേയൊരു ഫുട്ബോള്‍ താരമാണ് പെലെ. ബ്രസീല്‍ ക്ലബ്ബായ സാനറോസിലായിരുന്നു കരിയറിലെ ഭൂരിഭാഗവും പെലെ കളിച്ചത്.
1970കളില്‍ അദ്ദേഹം ന്യൂയോര്‍ക്ക് കോസ്മോസിലേക്ക് മാറി. പെലെയുടെ മൂന്നാം ലോകകപ്പ് നേട്ടത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് താരത്തിന് പുറത്തുപോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് മകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.