റൊണാൾഡോയെത്തിയാൽ ടീമിന്‍റെ സന്തുലിതാവസ്ഥ നഷ്ടമാവുമെന്നാണ് ടുഷേൽ ക്ലബ് മാനേജ്മെന്‍റിന് മുന്നറിയിപ്പ് നൽകുന്നത്

ചെല്‍സി: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ(Cristiano Ronaldo) വേണ്ടെന്ന് ചെൽസി(Chelsea FC) കോച്ച് തോമസ് ടുഷേൽ(Thomas Tuchel). ടീം മാനേജ്മെന്‍റ് മുപ്പത്തിയേഴുകാരനായ റൊണാൾഡോയെ ടീമിലെത്തിക്കാൻ നീക്കം തുടങ്ങിയപ്പോഴാണ് ടുഷേൽ നിലപാട് വ്യക്തമാക്കിയത്.

ഏതൊരു കോച്ചും കൊതിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒറ്റക്ക് കളി ജയിപ്പിക്കാൻ ശേഷിയുള്ള താരം. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിറംമങ്ങിയപ്പോഴും റൊണാൾഡോയുടെ കളിമികവിനും ഗോൾവേട്ടയ്ക്കും കോട്ടംതട്ടിയിരുന്നില്ല. എങ്കിലും യുണൈറ്റഡ് വിടാനുള്ള ഒരുക്കത്തിലാണ് റൊണാൾഡോ. യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാത്തതും പുതിയ സീസണിലേക്ക് മികച്ച താരങ്ങളെ സ്വന്തമാക്കാത്തതുമാണ് റൊണാൾഡോയെ ടീം വിടാൻ പ്രേരിപ്പിക്കുന്നത്. പ്രീ സീസൺ പരിശീലന ക്യാമ്പിൽ നിന്ന് വിട്ടുനിൽക്കുന്ന റൊണാൾഡോ സന്നാഹമത്സരങ്ങളിലും കളിക്കുന്നില്ല. 

ഇതോടെയാണ് ചെൽസിയടക്കമുള്ള ക്ലബുകൾ സൂപ്പർ താരത്തെ സ്വന്തമാക്കാൻ രംഗത്തെത്തിയത്. എന്നാൽ റൊണാൾഡോയെ ടീമിലെടുക്കേണ്ടെന്നാണ് ചെൽസി കോച്ച് തോമസ് ടുഷേലിന്‍റെ നിലപാട്. റൊണാൾഡോയെത്തിയാൽ ടീമിന്‍റെ സന്തുലിതാവസ്ഥ നഷ്ടമാവുമെന്നാണ് ടുഷേൽ ക്ലബ് മാനേജ്മെന്‍റിന് മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ സീസണിൽ മികച്ച താരങ്ങളുണ്ടായിട്ടും യുണൈറ്റഡ് നേരിട്ട തിരിച്ചടിയും ടുഷേൽ ചൂണ്ടിക്കാട്ടുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 

മാഞ്ചസ്റ്റർ സിറ്റിയുടെ റഹീം സ്റ്റെർലിംഗുമായി ധാരണയിലെത്തിയ ചെൽസി മാനേജ്മെന്‍റിനോട് റോബർട്ട് ലെവൻഡോവ്സ്‍കി, റഫീഞ്ഞ എന്നിവരെ ടീമിലെത്തിക്കാനാണ് ടുഷേൽ ആവശ്യപ്പെട്ടിരിക്കുന്നത്. ടീം വിട്ട അന്‍റോണിയോ റൂഡിഗറിന് പകരം പ്രതിരോധനിരയിലേക്ക് ശക്തനായൊരു താരത്തേയും ടുഷേൽ നോട്ടമിട്ടിട്ടുണ്ട്. യൂൾസ് കോണ്ടേ, പ്രസ്നൽ കിംബംബേ എന്നിവരിലൊരാളെ ടീമിലെത്തിക്കാനാണ് ടുഷേലിന്‍റെ നീക്കം.

ഓസ്ട്രിയൻ ഗ്രാൻപ്രിയിലെ വംശീയാധിക്ഷേപവും സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റവും; ആഞ്ഞടിച്ച് വെഴ്സ്റ്റപ്പന്‍