ഫിഫ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാഗ്വെയോടാണ് ജര്‍മനി പരാജയപ്പെട്ടത്. രണ്ട് നിര്‍ണായക കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലാണ് പരാഗ്വെയുടെ വിജയശില്‍പി.

ബോസ്റ്റണ്‍: മുന്‍ ചാമ്പ്യന്മാരായ ജര്‍മനി ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. പരാഗ്വെയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാ് ജര്‍മനി മടങ്ങുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. 42-ാം മിനിറ്റില്‍ ജൂലിയോ എന്‍സിസോയിലൂടെ പരാഗ്വെ ലീഡെടുത്തു. എന്നാല്‍ കായ് ഹാവെര്‍ട്‌സിലൂടെ ജര്‍മനിയുടെ മറുപടി. തുടര്‍ന്ന് എക്‌സ്ട്രാ ടൈമില്‍ ഇരു ടീമുകള്‍ക്കും ലീഡെടുക്കാന്‍ സാധിച്ചില്ല. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയിയെ തീരുമാനിക്കുകയായിരുന്നു. ജര്‍മന്‍ താരങ്ങളായ കായ് ഹാവെര്‍ട്‌സ്, നിക് വോള്‍ട്‌മെയ്ഡ് എന്നിവരുടെ കിക്ക് പരാഗ്വെ ഗോള്‍ കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്‍ തടഞ്ഞിട്ടു. ജോണ്‍താന്‍ താഹ്, തന്റെ കിക്ക് പുറത്തേക്കടിച്ചു. പരാഗ്വെ താരങ്ങളായ അന്റോണിയോ സനാബ്രിയ, ഫാബിയന്‍ ബാല്‍ബ്യൂന എന്നിവര്‍ക്ക് തങ്ങളുടെ കിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല.

2014 ലോകകപ്പിന് ശേഷം ജര്‍മ്മനി നോക്കൗട്ട് ഘട്ടത്തില്‍ എത്തുന്ന ആദ്യ അവസരമാണിത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്കായില്ല. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ജര്‍മ്മനി ഒരു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ മിന്നും ഫോമിലായിരുന്ന ഡെനിസ് ഉന്‍ദാവിനെ ആദ്യ ഇലവനില്‍ ഇറക്കിയെങ്കിലും പരാഗ്വെയുടെ ശക്തമായ പ്രതിരോധത്തെ ഭേദിക്കാന്‍ ജര്‍മ്മന്‍ മുന്നേറ്റനിര പരാജയപ്പെട്ടു. അധികസമയത്ത് ജര്‍മ്മനിയുടെ ജോനാഥന്‍ താഹ് ഒരു ഗോള്‍ നേടിയെങ്കിലും, വാര്‍ പരിശോധനയില്‍ അത് നിഷേധിക്കപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചരിത്ര നേട്ടവുമായി പരാഗ്വെ

ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ പരാഗ്വെ നേടുന്ന ആദ്യ ഗോളാണ് എന്‍സിസോയുടേത്. ഇതിനുമുമ്പ് അഞ്ച് നോക്കൗട്ട് മത്സരങ്ങളില്‍ അവര്‍ക്ക് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. 2002ലെ ലോകകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ ജര്‍മ്മനിയോട് 1-0-ന് പരാജയപ്പെട്ട പരാഗ്വെ, 24 വര്‍ഷത്തിന് ശേഷം ആ തോല്‍വിക്ക് പകരം വീട്ടിയിരിക്കുകയാണ്.

ഇനി വരാനിരിക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സ് അല്ലെങ്കില്‍ സ്വീഡന്‍ ആയിരിക്കും പരാഗ്വെയുടെ എതിരാളികള്‍. ജര്‍മ്മനിയുടെ അപ്രതീക്ഷിത പുറത്താവല്‍ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നായി മാറിക്കഴിഞ്ഞു.