മെക്‌സിക്കന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ഗില്ലെര്‍മോ ഒച്ചോവ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞു. ആറ് ലോകകപ്പുകളില്‍ കളിച്ച അദ്ദേഹം, ലോകകപ്പില്‍ മെക്‌സിക്കോയ്ക്കായി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ചെക്ക് റിപ്പബ്ലിക്കിനെതിരായ അവസാന മത്സരത്തിൽ മെക്സിക്കോ 3-0ന് വിജയിച്ചു.
മെക്‌സിക്കോ സിറ്റി: അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞ് മെക്‌സിക്കന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ഗില്ലെര്‍മോ ഒച്ചോവ. ചെക്ക് റിപ്പബ്ലിക്കിനെതിരായ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ 77-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയാണ് 40-കാരനായ ഒച്ചോവ തന്റെ കരിയറിലെ അവസാന അധ്യായം കുറിച്ചത്. ഇതോടെ മെക്‌സിക്കോയ്ക്കായി ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് അദ്ദേഹം സ്വന്തമാക്കി. 40 വയസ്സും 346 ദിവസവും പ്രായമുള്ളപ്പോള്‍ കളത്തിലിറങ്ങിയ ഒച്ചോവ, 39 വയസ്സും 139 ദിവസവും പ്രായത്തില്‍ കളിച്ച റാഫ മാര്‍ക്വസിന്റെ റെക്കോര്‍ഡാണ് മറികടന്നത്.
ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ശേഷം ആറ് ലോകകപ്പുകളില്‍ കളിക്കുന്ന താരമെന്ന അപൂര്‍വ്വ നേട്ടവും ഒച്ചോവ തന്റെ പേരിലാക്കി. 2006, 2010 ലോകകപ്പുകളില്‍ സബ്സ്റ്റിറ്റിയൂട്ട് ആയിരുന്ന അദ്ദേഹം 2014, 2018, 2022 ലോകകപ്പുകളില്‍ മെക്‌സിക്കോയുടെ പ്രധാന ഗോള്‍കീപ്പറായിരുന്നു.
മെക്‌സിക്കോയുടെ കുതിപ്പ്
ചെക്ക് റിപ്പബ്ലിക്കിനെതിരെ 3-0 എന്ന സ്‌കോറിനാണ് മെക്‌സിക്കോ വിജയിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് മെക്‌സിക്കോ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിക്കുന്നത്. 55-ാം മിനിറ്റില്‍ മാതിയോ ഷാവേസും, 61-ാം മിനിറ്റില്‍ ജൂലിയന്‍ ക്വിനോണസും ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ അല്‍വാരോ ഫിഡാല്‍ഗോ കൂടി സ്‌കോര്‍ ചെയ്തതോടെ മെക്‌സിക്കോയുടെ വിജയം പൂര്‍ത്തിയായി. 17-കാരനായ ഗില്‍ബെര്‍ട്ടോ മോറ ലോകകപ്പില്‍ മെക്‌സിക്കോയ്ക്കായി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.
മൂന്നാം തവണ ടീമിനെ പരിശീലിപ്പിക്കുന്ന ഹാവിയര്‍ അഗിരെയുടെ കീഴില്‍ മെക്‌സിക്കോ മികച്ച ഫോമിലാണ്. 80,824 ആരാധകരുടെ സാന്നിധ്യത്തില്‍ എസ്റ്റാഡിയോ അസ്ടെക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെക്‌സിക്കോ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്.

