ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതിന് പിന്നാലെ ദക്ഷിണ കൊറിയന്‍ കോച്ച് ഹോങ് മ്യുങ്-ബോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം. സൂപ്പര്‍ താരം സോണ്‍ ഹ്യൂങ്-മിന്നിനെ ആദ്യ പകുതിയില്‍ ബെഞ്ചിലിരുത്തിയതിനെ കോച്ച് ന്യായീകരിച്ചെങ്കിലും, ടീമിന്റെ മോശം പ്രകടനവും മധ്യനിരയിലെ പിഴവുകളും ടീമിനെ പുറത്താകലിന്റെ വക്കിലെത്തിച്ചു.

ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 0-1 ന് പരാജയപ്പെട്ടതിന് പിന്നാലെ ദക്ഷിണ കൊറിയന്‍ മാനേജര്‍ ഹോങ് മ്യുങ്-ബോയ്‌ക്കെതിരെ മാധ്യമങ്ങളുടെ രൂക്ഷവിമര്‍ശനം. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് ദക്ഷിണ കൊറിയ ഇപ്പോള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്ന ഭീഷണിയിലാണ്. മത്സരത്തില്‍ ടീം കാണിച്ച അലംഭാവവും അടിയന്തര സ്വഭാവമില്ലായ്മയും കൊറിയന്‍ മാധ്യമങ്ങളെ പ്രകോപിപ്പിച്ചു. മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ കോച്ച് ഹോങ്ങിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യശരങ്ങള്‍ ഉതിര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടീമിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെയൊന്നുമില്ലെന്നും കളിക്കാരുടെ പ്രകടനം മോശമായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. 'കളിച്ച മൂന്ന് മത്സരങ്ങളില്‍ വെച്ച് ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്.' അദ്ദേഹം തുറന്നു പറഞ്ഞു. കൊറിയന്‍ സൂപ്പര്‍ താരം സോണ്‍ ഹ്യൂങ്-മിന്നിനെ ആദ്യ പകുതിയില്‍ കളത്തിലിറക്കാതിരുന്നത് മാധ്യമങ്ങളെ ചൊടിപ്പിച്ചിരുന്നു. രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയെങ്കിലും അദ്ദേഹത്തിന് മത്സരത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല.

എതിരാളികളുടെ ഊര്‍ജ്ജം കുറയുന്ന സമയത്ത് സോണിനെ ഉപയോഗിക്കാനാണ് തന്ത്രപരമായി അദ്ദേഹത്തെ ബെഞ്ചിലിരുത്തിയതെന്ന് കോച്ച് വിശദീകരിച്ചു. 'അവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജമുള്ളപ്പോള്‍ ഇറക്കുന്നതിനേക്കാള്‍, അവര്‍ തളരുമ്പോള്‍ കൂടുതല്‍ സ്ഥലം ലഭിക്കുമെന്ന് കരുതിയാണ് സോണിനെ പിന്നീട് ഇറക്കിയത്.' അദ്ദേഹം പറഞ്ഞു. മധ്യനിരയില്‍ വരുത്തിയ പിഴവുകളാണ് പരാജയത്തിന് കാരണമായതെന്ന് കോച്ച് ചൂണ്ടിക്കാട്ടി. മധ്യഭാഗത്ത് വെച്ച് പന്ത് പലതവണ നഷ്ടപ്പെടുത്തിയത് ടീമിന്റെ താളം തെറ്റിച്ചു. ദക്ഷിണാഫ്രിക്ക മധ്യനിരയില്‍ കളി വേഗത കുറയ്ക്കുകയും, കൊറിയയുടെ ഉയര്‍ന്ന പ്രതിരോധ നിരയ്ക്കിടയിലൂടെ പന്തുകള്‍ നല്‍കുകയും ചെയ്തത് കൊറിയയെ സമ്മര്‍ദ്ദത്തിലാക്കി.

ടൂര്‍ണമെന്റിലെ അവസ്ഥ

ഗ്രൂപ്പ് ഘട്ടത്തിലെ ഈ പരാജയത്തോടെ ദക്ഷിണ കൊറിയയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശം വളരെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇപ്പോഴും ഗണിതശാസ്ത്രപരമായ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, -1 ഗോള്‍ വ്യത്യാസം ടീമിന് വലിയ തിരിച്ചടിയാണ്. നിലവില്‍ പുറത്താകലിന്റെ വക്കിലാണ് ദക്ഷിണ കൊറിയ നില്‍ക്കുന്നത്.

YouTube video player