യൂറോ കപ്പിന് ശേഷമാണ് ഫ്‌ളിക്ക് സ്ഥാനമേറ്റെടുക്കുക. അതുവരെ പരിശീലകനായി ലോ തന്നെ തുടരും. നേരത്തെ ലോയുടെ സഹ പരിശീകനായി ജര്‍മന്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ച മുന്‍ പരിചയവും ഫ്‌ളിക്കിനുണ്ട്.

ബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി ഹാന്‍സ് ഡെയ്റ്റര്‍ ഫ്‌ളിക്ക് ചുമതലയേറ്റു. കഴിഞ്ഞ 15 വര്‍ഷമായി ജര്‍മനിയെ പരിശീലിപ്പിക്കുന്ന ജോക്വിം ലോയുടെ പകരക്കാരനായാണ് ഫ്ളിക്ക് വരുന്നത്. മൂന്ന് വര്‍ഷത്തെ കരാറിലാണ് നിയമനം. ബുണ്ടസ്‌ലിഗ ക്ലബായ ബയേണ്‍ മ്യൂനിച്ചിന്റെ പരിശീലകനാണ് ഫ്‌ളിക്ക്. ദേശീയ ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതോടെ ബയേണിന്റെ പരിശീലക സ്ഥാനമൊഴിയും. 

യൂറോ കപ്പിന് ശേഷമാണ് ഫ്‌ളിക്ക് സ്ഥാനമേറ്റെടുക്കുക. അതുവരെ പരിശീലകനായി ലോ തന്നെ തുടരും. നേരത്തെ ലോയുടെ സഹ പരിശീകനായി ജര്‍മന്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ച മുന്‍ പരിചയവും ഫ്‌ളിക്കിനുണ്ട്. 2006 മുതല്‍ 2014 ലോകകപ്പ് നേട്ടം വരെ ലോയുടെ അസിസ്റ്റന്റ് ഫ്‌ളിക്കായിരുന്നു. 2022ലെ ഖത്തര്‍ ലോകകപ്പ്, 2024ലെ യൂറോ കപ്പ് പോരാട്ടങ്ങളാണ് ഫ്‌ളിക്കിന് മുന്നിലുള്ള വെല്ലുവിളി.

Scroll to load tweet…

ഈ സീസണോടെ പരിശീലക സ്ഥാനം ഒഴിയുമെന്ന് ഫ്‌ളിക്ക് ക്ലബ് അധികൃതരെ അറിയിച്ചിരുന്നു. കുറഞ്ഞ സമയം കൊണ്ട് ഏഴ് കിരീടങ്ങളാണ് ഫ്‌ളിക്ക് ബയേണിന്റെ ഷോക്കേസിലെത്തിച്ചത്. കഴിഞ്ഞ സീസണിലും ഈ സീസണിലുമായി ബുണ്ടസ് ലീഗ, ചാമ്പ്യന്‍സ് ലീഗ്, ജര്‍മന്‍ കപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങളാണ് ഫ്‌ളിക്കിന്റെ തന്ത്രങ്ങളില്‍ ബയേണ്‍ സ്വന്തമാക്കിയത്. 

കോവാചിന്റെ കീഴില്‍ ബയേണിന് മികവ് പുലര്‍ത്താന്‍ സാധിക്കാതെ വന്നതോടെ 2019ല്‍ അദ്ദേഹത്തെ പുറത്താക്കി ഫ്‌ളിക്കിന് പരിശീലകന്റെ താത്കാലിക ചുമതല ക്ലബ് നല്‍കി. പിന്നീട് ഉജ്ജ്വലമായ മാറ്റമാണ് ടീമിന് സംഭവിച്ചത്. ഇതോടെ ക്ലബ് ഫ്‌ളിക്കിന് സ്ഥിരം കരാര്‍ നല്‍കി.