ഫുട്ബോള്‍ ഇതിഹാസം പി കെ ബാനര്‍ജി അന്തരിച്ചു
1962 ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു ബാനര്‍ജി. 1958, 1962, 1966 എന്നിങ്ങനെ മൂന്നുതവണ ഏഷ്യന്‍ ഗെയിംസില്‍ ബാനര്‍ജി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1960 ലെ റോം ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീം നായകനായിരുന്നു ബാനര്‍ജി.
കൊല്‍ക്കത്ത: ഇതിഹാസ ഫുട്‌ബോള്‍ താരവും മുന്‍ ഇന്ത്യന്‍ നായകനുമായ പി കെ ബാനര്‍ജി(83) അന്തരിച്ചു. ദീര്‍ഘനാളായി കൊല്‍ക്കത്തയിലെ മെഡിക്ക സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി ആറിനാണ് ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി.
ഈ മാസം മൂന്ന് മതല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത്. പോള, പൂര്‍ണ എന്നിവര്‍ മക്കളാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ പ്രസൂണ്‍ ബാനര്‍ജി അദ്ദേഹത്തിന്റെ സഹോദരനാണ്.
1936 ജൂണ്‍ 23ന് ബംഗാളിലെ ജല്‍പായ്ഗുരിയുടെ പ്രാന്തപ്രദേശമായ മൊയ്നാപുരിയിലാണ് ബാനര്‍ജിയുടെ ജനനം. പിന്നീട് കുടുംബം ജംഷഡ്പൂരിലേക്ക് താമസം മാറ്റി. 1962 ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു ബാനര്‍ജി. 1958, 1962, 1966 എന്നിങ്ങനെ മൂന്നുതവണ ഏഷ്യന്‍ ഗെയിംസില്‍ ബാനര്‍ജി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1960 ലെ റോം ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീം നായകനായിരുന്നു ബാനര്‍ജി. അന്ന് ഫ്രഞ്ച് ടീമിനെ സമനിലയില്‍ തളച്ച നിര്‍ണായക ഗോള്‍ നേടിയത് ബാനര്‍ജിയാണ്.
1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയെ 4-2 ന് തകര്‍ത്ത ഇന്ത്യന്‍ ടീമിലും ബാനര്‍ജി അംഗമായിരുന്നു. ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി 84 മൽസരങ്ങളിൽ ബൂട്ടണിഞ്ഞ ബാനർജി, 65 ഗോളുകളും നേടിയിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യൻ താരമായി ഫിഫ തിരഞ്ഞെടുത്തതും ബാനർജിയെയായിരുന്നു.