മൂന്നാം കിരീടത്തിലേക്ക് കണ്ണുംനട്ട്; ചെന്നൈയിന്- എടികെ കലാശപ്പോര് ഇന്ന്
കൊവിഡ് 19 ആശങ്ക കാരണം അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം. ഫൈനലില്‍ ഇതാദ്യമാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്.
ഫത്തോഡ: ഐഎസ്എൽ ഫുട്ബോള്‍ ആറാം സീസണിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയും എടികെയും ഏറ്റുമുട്ടും. ഗോവയിൽ വൈകിട്ട് 7.30നാണ് ഫൈനല്‍. കൊവിഡ് 19 ആശങ്ക കാരണം അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം. ഫൈനലില്‍ ഇതാദ്യമാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്.
മൂന്ന് തവണ ഐഎസ്എൽ കിരീടം നേടുന്ന ആദ്യ ടീമാവുക ആണ് ചെന്നൈയിനും എടികെയും ലക്ഷ്യമിടുന്നത്.
സീസണില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈയും എടികെയും ഓരോ മത്സരങ്ങള്‍ വിജയിച്ചു. ചെന്നൈയില്‍ എടികെ 1-0ന് വിജയിച്ചപ്പോള്‍ കൊല്‍ക്കത്തയില്‍ വിജയം ചെന്നൈയിന് ഒപ്പമായിരുന്നു. 3-1ന്‍റെ തകര്‍പ്പന്‍ എവേ വിജയമാണ് ചെന്നൈയിന്‍ സ്വന്തമാക്കിയത്. ഐഎസ്എല്‍ ചരിത്രത്തില്‍ ഇതുവരെ 14 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ എടികെ ആറും ചെന്നൈയിന്‍ നാലും മത്സരങ്ങള്‍ ജയിച്ചു.