നിരാശാജനകമായ സീസണുകള്‍ക്ക് ശേഷം ഇത്തവണ ഇവാന്‍ വുകോമനോവിച്ച് എന്ന പുതിയ പരിശീലകന് കീഴിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് മിന്നുന്ന പ്രകടനങ്ങളോടെയാണ് സെമിയിലെത്തിയത്

മഡ്‌ഗാവ്: ഐഎസ്എല്‍ (ISL 2021-22) ആദ്യപാദ സെമിയിൽ ലീഡ് നേടാൻ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇന്നിറങ്ങും. ജംഷഡ്‌പൂര്‍ എഫ്‌സിയാണ് (Jamshedpur FC) മഞ്ഞപ്പടയുടെ എതിരാളികള്‍. മത്സരത്തിന് (JFC vs KBFC) വൈകീട്ട് ഏഴരയ്ക്ക് ഗോവയിൽ കിക്കോഫാകും. 

നിരാശാജനകമായ സീസണുകള്‍ക്ക് ശേഷം ഇത്തവണ ഇവാന്‍ വുകോമനോവിച്ച് എന്ന പുതിയ പരിശീലകന് കീഴിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് മിന്നുന്ന പ്രകടനങ്ങളോടെയാണ് സെമിയിലെത്തിയത്. ആശാനിലുള്ള വിശ്വാസം മഞ്ഞപ്പട ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാകുന്നു. കൊവിഡ് മൂലം മത്സരങ്ങളെല്ലാം ഗോവയിലായതിനാല്‍ ഇരുപാദങ്ങളിലായി നടക്കുന്ന സെമി പോരാട്ടത്തിന് ഗോവ മാത്രമാണ് വേദി. ബ്ലാസ്റ്റേഴ്സ് നിരയില്‍ കളിക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസത്തെ പരിശീലനത്തില്‍ ദേനചന്ദ്ര മേറ്റേയി ഒഴികെ എല്ലാ കളിക്കാരും പങ്കെടുത്തിരുന്നു. 

ഹോം ഗ്രൗണ്ട് ഇത്തവണ നിരാശ

ഈ സീസണില്‍ ആരാധകര്‍ക്ക് മുമ്പില്‍ ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ കഴിയാഞ്ഞത് വലിയ നിരാശയാണെന്നും അടുത്ത സീസണില്‍ അതിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മത്സരത്തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. കരുത്തരായ ജംഷഡ്‌പൂരിനെതിരെ പ്ലേ ഓഫ് കളിക്കുന്നതിന്‍റെ സമ്മര്‍ദമില്ല. മികച്ച ടീമുകളോട് കളിക്കുമ്പോള്‍ ചെറിയ പിഴവിന് പോലും വലിയ വില കൊടുക്കേണ്ടിവരും. അതിനാല്‍ കരുതലോടെ ഇറങ്ങുമെന്നും വുകോമനോവിച്ച് പറഞ്ഞു. 

'കൊച്ചി പഴയ കൊച്ചിയാകും'

കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പുറത്ത് കളി കാണാന്‍ ആരാധകര്‍ക്ക് ക്ലബ് അവസരമൊരുക്കിയിട്ടുണ്ട്. സ്റ്റേഡ‍ിയത്തിന് പുറത്തൊരുക്കുന്ന വമ്പന്‍ സ്ക്രീനില്‍ ആരാധകര്‍ക്ക് ഒരുമിച്ചിരുന്ന് കളി കാണാനുള്ള സൗകര്യമാണുണ്ടാവുക. സ്റ്റേഡിയത്തിലേക്കുള്ള റോഡിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്‍റ് ഫാന്‍ പാര്‍ക്ക് ഒരുക്കുന്നത്. വൈകിട്ട് അഞ്ചര മുതല്‍ മത്സത്തിന്‍റെ ലൈവ് സ്ട്രീമിംഗ് തുടങ്ങും. 

Scroll to load tweet…

ISL 2021-22: ജംഷഡ്‌പൂരില്‍ നിന്ന് കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നു: ഇവാന്‍ വുകോമനോവിച്ച്