ISL : കൊല്‍ക്കത്ത ഡെര്‍ബിയില്‍ മൂന്നടിയില്‍ ഈസ്റ്റ് ബംഗാളിനെ മുക്കി എടികെ മോഹന്‍ ബഗാന്‍
കളിയുടെ ആദ്യ മിനിറ്റുകളില്‍ ഈസ്റ്റ് ബംഗാളായിരുന്നു ആക്രമണം തുടങ്ങിയത്. എന്നാല്‍ വൈകാതെ കളം പിടിച്ച എടിതെ ഒമ്പതാം മിനിറ്റില്‍ തന്നെ ഗോളിലേക്ക് ലക്ഷ്യം വെച്ചു. റോയ് കൃഷ്ണയുടെ ഷോട്ട് പക്ഷെ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടചാര്യ രക്ഷപ്പെടുത്തി.

കൊല്‍ക്കത്ത: ഐഎസ്എല്ലിലെ(ISL) കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ(East Bengal) തരിപ്പണമാക്കി എ ടി കെ മോഹന്‍ ബഗാന്‍(ATK Mohun Bagan). എതിരില്ലാത്ത നാലു ഗോളിനായിരുന്നു എടികെയുടെ ജയം. ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും. റോയ് കൃഷ്ണ(Roy Krishna), മന്‍വീര്‍ സിംഗ്(Manvir Singh), ലിസ്റ്റണ്‍ കൊളാക്കോ(Liston Colaco) എന്നിവരാണ് എടികെക്കായി ലക്ഷ്യം കണ്ടത്. ജയത്തോടെ രണ്ട് കളികളില്‍ രണ്ടു ജയവും ആറു പോയന്‍റുമായി മോഹന്‍ ബഗാന്‍ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
കളിയുടെ ആദ്യ മിനിറ്റുകളില്‍ ഈസ്റ്റ് ബംഗാളായിരുന്നു ആക്രമണം തുടങ്ങിയത്. എന്നാല്‍ വൈകാതെ കളം പിടിച്ച എടിതെ ഒമ്പതാം മിനിറ്റില്‍ തന്നെ ഗോളിലേക്ക് ലക്ഷ്യം വെച്ചു. റോയ് കൃഷ്ണയുടെ ഷോട്ട് പക്ഷെ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടചാര്യ രക്ഷപ്പെടുത്തി. എന്നാല്‍ ഈസ്റ്റ് ബംഗാളിന്‍റെ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. പ്രീതം കോടാലിന്‍റെ പാസില്‍ നിന്ന് റോയ് കൃഷ്ണ തന്നെ ബഗാനെ മുന്നിലെത്തിച്ചു.
ആദ്യ ഗോളിന്‍റെ വിജയാഘോഷം തീരും മുമ്പ് ബഗാന്‍ രണ്ടാമതും ലക്ഷ്യം കണ്ടു. പതിനാലാം മിനിറ്റില്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധം കാട്ടിയ അലംഭാവത്തില്‍ നിന്ന് അവസരം മുതലാക്കിയ മന്‍വീര്‍ സിംഗ് ബഗാനെ രണ്ടടി മുന്നിലെത്തിച്ചു. പതിനെട്ടാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാക്കോയെ ഈസ്റ്റ് ബംഗാള്‍ ബോക്സിനുള്ളില്‍ വീഴ്ത്തിയെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല.
എന്നാല്‍ നാലു മിനിറ്റിനകം ലിസ്റ്റൻ കൊളാക്കോ ഈസ്റ്റ് ബംഗാളിന്‍റെ വലയില്‍ പന്തെത്തിച്ച് ബഗാന് മൂന്നാം ഗോള്‍ സമ്മാനിച്ചു. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ക്ക് പിഴച്ചപ്പോള്‍ ഓടിയെത്തിയ ലിസ്റ്റണ്‍ കൊളാക്കോ ഒഴിഞ്ഞ വലയില്‍ പന്തെത്തിച്ച് ബഗാനെ മൂന്നടി മുന്നിലാക്കി. 28-ാം മിനിറ്റില്‍ മന്‍വീറിന്‍റെ ഗോളെന്നുറച്ച ഷോട്ട് അരിന്ദം അത്ഭുകതരമായി രക്ഷപ്പെടുത്തി.
33-ാം മിനിറ്റില്‍ പരിക്കേറ്റ അരിന്ദം ഭട്ടചാര്യക്ക് പകരം സുവം സെന്‍ ഗോള്‍വല കാക്കാനെത്തി. ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതെ സുവം സെന്‍ ഈസ്റ്റ് ബംഗാളിനെ കാത്തു. രണ്ടാം പകുതിയിലും എടികെയുടെ ആക്രമണങ്ങളായിരുന്നു കൂടുതലും. രണ്ടാം പകുതിയില്‍ ആദ്യപകുതിയേക്കാള്‍ ആക്രമണോത്സുകത ഈസ്റ്റ് ബംഗാള്‍ പുറത്തെടുത്തെങ്കിലും അതൊന്നും ഗോളിലേക്കുള്ള വഴി തുറന്നില്ല.