ഇത്തവണ ഗോളടിക്കാന്‍ ഒഗ്ബച്ചെ ഇല്ല; ബ്ലാസ്റ്റേഴ്സിന്‍റെ ഹോപ്പ് മുഴുവന്‍ ഹൂപ്പറില്‍
ടോട്ടനം അക്കാദമിയിലൂടെ ഫുട്ബോളിലെത്തിയ ഹൂപ്പർ ഫസ്റ്റ് ടച്ചിൽ ഗോൾ നേടുന്നതിൽ മിടുക്കൻ. ഹൂപ്പറിനൊപ്പം മുന്നേറ്റനിരയിലുള്ളത് അർജന്‍റൈൻ താരം ഫകുണ്ടോ പെരേരയും ഓസ്ട്രേലിയൻ താരം ജോർദാൻ മുറേയും.
പനജി: ഐ എസ് എല്ലിൽ ഏറ്റവും മികച്ച മുന്നേറ്റ നിരയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇറങ്ങുന്നത്. ഇംഗ്ലീഷ് സ്ട്രൈക്കർ ഗാരി ഹൂപ്പറിലാണ് പ്രധാന പ്രതീക്ഷ. ബാർത്തലോമിയോ ഒഗ്ബചേയെ ഗോൾവേട്ടയ്ക്ക് നിയോഗിച്ച് കഴിഞ്ഞ സീസണിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സീസണിൽ ആകെ നേടാനായത് നാല് ജയം മാത്രം. 29 ഗോൾ നേടിയപ്പോൾ 32 എണ്ണം വഴങ്ങി.
ഇതോടെ പോയന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് വീണു. ഇത്തവണ കെട്ടുറപ്പുള്ള പ്രതിരോധ നിരയ്ക്കൊപ്പം മുന്നേറ്റനിരയും ഉടച്ചുവാർത്താണ് ബ്ലാസ്റ്റേഴ്സ് ഏഴാം സീസണിൽ ബൂട്ടുകെട്ടുന്നത്. മുംബൈ സിറ്റിയിലേക്ക് ചേക്കേറിയ ഒഗ്ബച്ചെയ്ക്ക് പകരം എത്തിച്ചിരിക്കുന്നത് ഗാരി ഹൂപ്പറെ. പ്രീമിയർ ലീഗിലും സ്കോട്ടിഷ് ലീഗിലും കളിച്ച് പരിചയമുള്ള ഹൂപ്പർ ഓസ്ട്രേലിയൻ ലീഗിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തിൽ എത്തിയിരിക്കുന്നത്.
ടോട്ടനം അക്കാദമിയിലൂടെ ഫുട്ബോളിലെത്തിയ ഹൂപ്പർ ഫസ്റ്റ് ടച്ചിൽ ഗോൾ നേടുന്നതിൽ മിടുക്കൻ. ഹൂപ്പറിനൊപ്പം മുന്നേറ്റനിരയിലുള്ളത് അർജന്‍റൈൻ താരം ഫകുണ്ടോ പെരേരയും ഓസ്ട്രേലിയൻ താരം ജോർദാൻ മുറേയും. ആദ്യ മത്സരങ്ങളിൽ ഹൂപ്പർ-ഫകുണ്ടോ കൂട്ടുകെട്ടിനെ പരീക്ഷിക്കാനാണ് സാധ്യത. മുറേ പകരക്കാരനായി ആക്രമണത്തിനെത്തും.
വിംഗറായി തൃശൂർക്കാരൻ കെ പി രാഹുലും ടീമിനൊപ്പമുണ്ട്. നോറോ സിങ്ങും ഷയ്ബോർലാങ് ഖാർപ്പനുമാണ് മുന്നേറ്റ നിരയിലെ മറ്റ് താരങ്ങൾ. ടീം കോമ്പിനേഷൻ അനുസരിച്ചായിരിക്കും കോച്ച് കിബു വികൂന താരങ്ങളെ തിരഞ്ഞെടുക്കുക. എന്തായാലും ആദ്യ കിരീടം ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റനിര ഇത്തവണ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ.