തന്ത്രങ്ങൾ കൈമാറാൻ കോച്ച് ഹജിമെ മൊറിയാസു നോട്ട്പാഡും കോഡുകൾ എഴുതിയ വൈറ്റ് ബോർഡും ഉപയോഗിച്ചത് ചർച്ചയായി.

ഡാലസ്: ശക്തരായ നെതർലന്റ്സിനെതിരെ സമനിലപിടിച്ചുകൊണ്ട് ഇത്തവണത്തെ ലോകകപ്പിൽ തങ്ങളുടെ വരവറിയിച്ചിരിക്കുകയാണ് ഏഷ്യൻ വമ്പന്മാരായ ജപ്പാൻ. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം വിർജിൽ വാൻ ഡൈക്കിലൂടെയും ക്രിസെന്‍സിയോ സമ്മര്‍വില്ലിലൂടെയുമായിരുന്നു നെതർലാന്റ്സ് ഗോൾ നേടിയത്. കെയ്‌തോ നകാമുറ, ഡായ്ച്ചി കമഡ എന്നിവർ ജപ്പാന് വേണ്ടി സ്‌കോർ ചെയ്തപ്പോൾ തീപാറിയ പോരാട്ടം തന്നെയായിരുന്നു ഡാലസിൽ അരങ്ങേറിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോകകപ്പിലെത്തുന്ന ജപ്പാൻ ടീം പലപ്പോഴും വാർത്തകളിൽ നിറയാറുള്ളത് അവരുടെ കളിമികവ് കൊണ്ടുമാത്രമല്ല. മത്സരശേഷം ആരാധകരും കളിക്കാരും പാലിക്കുന്ന ഡിസിപ്ലിനുകളിലൂടെയും മറ്റൊരു ജപ്പാനെ ലോകകപ്പുകളിൽ പ്രേക്ഷകർ കാണാറുണ്ട്. നെതർലൻഡ്‌സുമായുള്ള മത്സരശേഷവും അത്തരത്തിൽ തന്നെയായിരുന്നു. മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കുന്ന ജാപ്പനീസ് ആരാധകരുടെ ചിത്രങ്ങളായിരുന്നു സമൂഹമാധ്യമങ്ങളിൽ മുഴുവൻ. കൂടാതെ ഡ്രസിങ് റൂം വൃത്തിയാക്കി തിരികെ കൊടുക്കുന്ന ടീമംഗങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനെല്ലാം പുറമെ ഇന്നലെ ജപ്പാനുമായി ബന്ധപ്പെട്ട് ഏറെ ചർച്ചചെയ്യപ്പെട്ട കാര്യമായിരുന്നു ജപ്പാൻ കോച്ച് ഹജിമേ മോറിയാസുവിന്റെ ചില ചിത്രങ്ങൾ.

തന്റെ ചെറിയ നോട്ട്പാഡിൽ കളിയെ കുറിച്ചുള്ള വിവരങ്ങൾ കുറിച്ചുവയ്ക്കുന്ന മോറിയാസുവിന്റെ ചിത്രങ്ങൾ കഴിഞ്ഞ ലോകകപ്പിലും ശ്രദ്ധേയമായിരുന്നു. ഇത്തവണയും അത്തരത്തിൽ മോറിയാസു തന്റെ നോട്ട് പാഡിൽ വിവരങ്ങൾ കുറിച്ചുവയ്ക്കുന്ന ദൃശ്യങ്ങൾ കളിക്കിടെ കണ്ടിരുന്നു. കൂടാതെ ഇത്തവണ കളിക്കിടെ വൈറ്റ് ബോർഡിൽ വിവിധ നമ്പറുകൾ എഴുതി കളിക്കാർക്ക് സൂചനകൊടുക്കുന്ന ദൃശ്യങ്ങളും കാണാം. വിവിധ ഗെയിം തന്ത്രങ്ങളാണ് ഓരോ നമ്പറുകളും സൂചിപ്പിക്കുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്ന അഭിപ്രായം.

Scroll to load tweet…

ഓരോ ഗോളുകൾക്കും പിന്നിൽ നിന്ന ശേഷമായിരുന്നു ജപ്പാന്റെ തിരിച്ചുവരവ്. പൊതുവെ നെതർലൻഡ്സ് ടീമിനെ അപേക്ഷിച്ച് ഉയരം കുറവായ ജാപ്പനീസ് താരങ്ങൾ തങ്ങളുടെ സമനില ഗോൾ നേടിയത് ഒരു ഹെഡറിലൂടെ ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഡച്ചിന്റെ പ്രതിരോധകോട്ട കാക്കുന്ന മികച്ച സെന്റർ ബാക്കുകളിൽ ഒരാളായ വിർജിൽ വാൻ ഡൈക്കിനെ മറികടന്നാണ് ഗോൾ നേടിയത് എന്നതും സവിശേഷതയാണ്. എന്തായാലും ഈ ലോകകപ്പിൽ പോരാടാനുറച്ച് തന്നെയാണ് സാമുറായി പട എത്തിയിരിക്കുന്നത്. ജൂൺ 21 ന് ടുണീഷ്യയുമായും 26 ന് സ്വീഡനുമായാണ് ജപ്പാന്റെ അടുത്ത മത്സരങ്ങൾ.

YouTube video player