നീതിയും ധാർമ്മിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ ജോർദാൻ എന്നും മുന്നിലാണ്. ഞങ്ങൾ ഇൻഫന്‍റിനോയെ മുൻപും പിന്തുണച്ചിട്ടില്ല, ഇനി പിന്തുണയ്ക്കുകയുമില്ല. ഇത്തരം ബ്ലാക്ക്‌മെയിലിംഗുകൾക്ക് വഴങ്ങാൻ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല- പ്രിൻസ് അലി പറഞ്ഞു
അമ്മാൻ: ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റിനോയ്‌ക്കെതിരെ 'ബ്ലാക്ക്‌മെയിലിംഗ്' ആരോപണങ്ങളുമായി ജോർദാൻ ഫുട്ബോൾ അസോസിയേഷൻ (എഫ്.എ) തലവനും മുൻ ഫിഫ വൈസ് പ്രസിഡന്‍റുമായ പ്രിൻസ് അലി ബിൻ അൽ-ഹുസൈൻ. ഇൻഫാന്‍റിനോയ്ക്ക് രാഷ്ട്രീയ പിന്തുണ നൽകിയാൽ ജോർദാൻ ഫുട്ബോൾ അസോസിയേഷൻ നേരിടുന്ന സാമ്പത്തികവും ഭരണപരവുമായ പ്രശ്നങ്ങൾ പരിഹരിച്ചു നൽകാമെന്ന് ഫിഫ വാഗ്ദാനം ചെയ്തതായും, ഇത് വ്യക്തമായ ബ്ലാക്ക്‌മെയിലിംഗ് ആണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പ്രിൻസ് അലി പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ നടന്ന ഫിഫ അറബ് കപ്പിന്‍റെ ഫൈനലിൽ എത്തിയ ജോർദാന് ലഭിക്കേണ്ട അർഹമായ പ്രൈസ് മണി ഫിഫ ഇതുവരെ കൈമാറിയിട്ടില്ല. കോടിക്കണക്കിന് ഡോളറിന്‍റെ സാമ്പത്തിക റിസർവ് ഉണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് ഫിഫ തങ്ങളുടെ തുക തടഞ്ഞുവെച്ചിരിക്കുന്നതെന്നും, പ്രശ്നം നേതൃത്വത്തിന്‍റെ നിലപാടുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
നീതിയും ധാർമ്മിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ ജോർദാൻ എന്നും മുന്നിലാണ്. ഞങ്ങൾ ഇൻഫന്‍റിനോയെ മുൻപും പിന്തുണച്ചിട്ടില്ല, ഇനി പിന്തുണയ്ക്കുകയുമില്ല. ഇത്തരം ബ്ലാക്ക്‌മെയിലിംഗുകൾക്ക് വഴങ്ങാൻ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല- പ്രിൻസ് അലി പറഞ്ഞു. ഫിഫയുടെ ഭാവി ലോകകപ്പ് വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഇൻഫാന്‍റിനോയുടെ വിവാദ പദ്ധതിക്ക് വൻ എതിർപ്പ് ഉയർന്നതിന് തൊട്ടുപിന്നാലെയാണ് പ്രിൻസ് അലിയുടെ ആരോപണം പുറത്തുവരുന്നത്. മുൻ ആഴ്സസണൽ പരിശീലകൻ അഴ്സെൻ വെംഗർ ഉൾപ്പെടെയുള്ള ഫിഫയിലെ പ്രമുഖർ ഈ പദ്ധതിയെ എതിർത്തതോടെ ഇൻഫാന്‍റിനോ പ്രതിരോധത്തിലായിരുന്നു.
ഇതിനുപുറമെ, ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുത്തതിന് യു.എസ് സർക്കാർ ഫിഫ വഴി ചുമത്തുന്ന ഉയർന്ന നികുതി തുക കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ലഭിക്കേണ്ട തുകയെ ബാധിക്കുന്നുണ്ടെന്നും, ടിക്കറ്റ് എടുത്ത ആരാധകർക്ക് വിസ നിഷേധിക്കപ്പെടുന്നുണ്ടെന്നും പ്രിൻസ് അലി ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളും വിവാദങ്ങളും കൊടുമ്പിരിക്കൊള്ളുമ്പോഴും പ്രിൻസ് അലിയുടെ ആരോപണങ്ങളോട് പ്രതികരിക്കാൻ ഫിഫ ഇതുവരെ തയ്യാറായിട്ടില്ല.
