കോഴിക്കോട് വേദിയാവുന്ന ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങള്‍ ജനുവരി എട്ട് വരെ നടക്കും. കേരളത്തിനു രാജസ്ഥാനും പുറമെ മിസോറം, ബീഹാര്‍, ആന്ധ്രാ പ്രദേശ്, ജമ്മു കശ്മീര്‍ എന്നീ ടീമുകളുടെ പ്രാഥമിക മത്സരങ്ങള്‍ക്കാണ് കോഴിക്കോട് വേദിയാവുന്നത്.

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങള്‍ക്ക് നാളെ കോഴിക്കോട് തുടക്കം. കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് കളി. മേഖല മത്സരങ്ങള്‍ ഒഴിവാക്കി ഗ്രൂപ്പ് തിരിച്ചാണ് ഇത്തവണ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ദിവസവും രണ്ട് മത്സരങ്ങളാണുള്ളത്. രാവിലെ എട്ടിനും വൈകിട്ട് മൂന്നരക്കും. ആദ്യ മത്സരത്തില്‍ കേരളം, രാജസ്ഥാനെ നേരിടും. ഭുവനേശ്വര്‍, ദില്ലി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആദ്യഘട്ട മത്സരങ്ങള്‍.

കോഴിക്കോട് വേദിയാവുന്ന ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങള്‍ ജനുവരി എട്ട് വരെ നടക്കും. കേരളത്തിനു രാജസ്ഥാനും പുറമെ മിസോറം, ബീഹാര്‍, ആന്ധ്രാ പ്രദേശ്, ജമ്മു കശ്മീര്‍ എന്നീ ടീമുകളുടെ പ്രാഥമിക മത്സരങ്ങള്‍ക്കാണ് കോഴിക്കോട് വേദിയാവുന്നത്. മിസോറാമാണ് ഗ്രൂപ്പില്‍ കേരളത്തിന്റെ പ്രധാന എതിരാളികള്‍. നിലവിലെ ചാംപ്യന്മാരായ കേരളം ഇത്തവണ ഏറെ പുതുമുഖങ്ങളുള്ള ടീമുമായാണ് ദേശീയ ചാംപ്യന്‍ഷിപ്പിനിങ്ങുന്നത്. 22 അംഗ ടീമില്‍ 16 പേരും പുതുമുഖങ്ങള്‍.

ഗോള്‍കീപ്പര്‍ വി മിഥുന്‍ ആണ് 22 അംഗ കേരള ടീമിനെ നയിക്കുക. 2017- 2018, 2021- 22 സീസണുകളില്‍ കേരളം കിരീടം നേടിയപ്പോള്‍ ഗോള്‍വല കാത്തതും മിഥുനായിരുന്നു. വിനീഷ്, നരേഷ്, ജോണ്‍ പോള്‍ എന്നിവരാണ് സ്ട്രൈക്കര്‍മാര്‍. മുന്‍ വര്‍ഷത്തെ നേട്ടം ആവര്‍ത്തിക്കാമെന്നും മികച്ച ഫലം പ്രതീക്ഷിക്കുന്നതായും മിഥുന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 16 പുതുമുഖങ്ങളാണെങ്കിലും ടീം സന്തുലിതമാണെന്ന് പരിശീലകന്‍ പി ബി രമേശ് പറഞ്ഞു. വിവിധ ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാര്‍ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുക. അതിനാല്‍ കേരളത്തിന്റെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും നിര്‍ണായകമാണ്.

ഗോള്‍ കീപ്പര്‍മാര്‍: വി. മിഥുന്‍ (കണ്ണൂര്‍), പി.എ. അജ്മല്‍ (മലപ്പുറം), ടി.വി. അല്‍ക്കേഷ് രാജ് (തൃശൂര്‍).

പ്രതിരോധം: എം. മനോജ്, ആര്‍. ഷിനു, ബെഞ്ചമിന്‍ ബോള്‍സ്റ്റര്‍, ജെ. ജെറിറ്റൊ (തിരുവനന്തപുരം), കെ. അമീന്‍, യു. മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖില്‍ ജെ. ചന്ദ്രന്‍ (എറണാകുളം).

മധ്യനിര: ഋഷിദത്ത് (തൃശൂര്‍), എം. റാഷിദ്, റിസ്‌വാന്‍ അലി (കാസര്‍കോട്), ഗിഫ്റ്റി സി. ഗ്രേഷ്യസ് (വയനാട്), നിജോ ഗില്‍ബര്‍ട്, പി. അജീഷ് (തിരുവനന്തപുരം), വിശാഖ് മോഹന്‍ (എറണാകുളം), കെ.കെ. അബ്ദു റഹീം (മലപ്പുറം).

മുന്നേറ്റനിര: എം. വിനീഷ്, ബി. നരേഷ്, ജോണ്‍പോള്‍.