ദേശീയ പാർഷ്യലി സൈറ്റഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഒഡീഷയെ തോൽപ്പിച്ച് കേരളം കിരീടം നേടി. സൂജിത് എം.എസ്സും, അഹദ് പി.പി യും കേരളത്തിന് വേണ്ടി ഗോളുകൾ നേടി.
മലപ്പുറം: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ ആദ്യമായി സംഘടിപ്പിച്ച ദേശീയ പാർഷ്യലി സൈറ്റഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ (ഭാഗിക കാഴ്ചശക്തിയുള്ളവർക്ക് വേണ്ടി നടത്തിയ ഫുട്ബോൾ ടൂർണമെന്റ്) കേരളം ജേതാക്കളായി. ഫൈനലിൽ ഒഡീഷക്കെതിരെ ഒരു ഗോളിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് കേരള ടീം കിരീടം ചൂടിയത്. മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന ടൂർണമെന്റിൽ കേരളത്തിന് വേണ്ടി സൂജിത് എം.എസ്, അഹദ് പി.പി എന്നിവർ ഫൈനലിൽ ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായി കേരളത്തിന്റെ മുഹമ്മദ് ഷുഹൈബിനെ തെരഞ്ഞെടുത്തു. സുജിത് എം എസ് മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു.
ഹെഡ് കോച്ച് സൂജിത് പി.എസ് ന്റെ നേതൃത്വത്തിൽ ത്രീ-ടു-വൺ ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് കേരള ടീം ടൂർണമെന്റിൽ പങ്കെടുത്തത്. ലെഗ്രാസിയേ നിലമ്പൂർ, വോയേജ്ഗ്രാം, എഫ് ക്യുബ് റിത്താൻ, ഹിഡൻ വോയ്സസ് റേ ഓഫ് ഹോപ്പ് എന്നീ സ്ഥാപനങ്ങളുടെ പിന്തുണയ്ക്ക് കേരള ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾ നന്ദി അറിയിച്ചു. മാർച്ച് 27ന് കേരള ടീം നാട്ടിലേക്ക് തിരിച്ചെത്തും.
അതിനിടെ ഫുട്ബോളുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത നായകന്‍ ലിയോണല്‍ മെസി നയിക്കുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീം ഒക്ടോബറില്‍ കേരളത്തിലെത്തുമെന്ന് ഉറപ്പായതാണ്. പ്രദര്‍ശന ഫുട്ബോള്‍ മത്സരത്തില്‍ കളിക്കാനായാണ് അര്‍ജന്‍റീന ദേശീയ ഫുട്ബോള്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തുന്നത്. ഒക്ടോബറില്‍ കൊച്ചിയിലായിരിക്കും മത്സരമെന്ന് പ്രധാന സ്പോണ്‍സര്‍മാരായ എച്ച് എസ് ബി സി അറിയിച്ചു. 2011ലാണ് ഇതിന് മുമ്പ് അര്‍ജന്‍റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്‍റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ജന്‍റീനയുടെ എതിരാളികള്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വിദേശ ടീമിനെ തന്നെ എതിരാളികളാക്കാനാണ് ആലോചിക്കുന്നത്.
