കഴിഞ്ഞ വര്‍ഷം ഡിസംബർ13ന്, മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിനും മുന്നോടിയായാണ് ഫുട്ബോൾ പ്രേമികൾ നഗരത്തിൽ ഈ കൂറ്റൻ പ്രതിമ സ്ഥാപിച്ചത്.
കൊല്‍ക്കത്ത: കൊൽക്കത്തയിലെ ലേക്ക് ടൗണിൽ സ്ഥാപിച്ച ലിയോണൽ മെസ്സിയുടെ പ്രതിമ ബംഗാൾ പൊതുമരാമത്ത് നീക്കം ചെയ്തു. കഴിഞ്ഞവർഷം മമത ബാനർജി സർക്കാർ സ്ഥാപിച്ച 70 അടി ഉയരമുള്ള പ്രതിമയാണ് ഇളക്കി മാറ്റിയത്. ലോകത്തിലെ ഏറ്റവും വലിയ മെസ്സി പ്രതിമ കാറ്റിൽ ഉലയുന്നുണ്ടെന്നും, ഇത് പ്രദേശവാസികൾക്ക് ഭീഷണി ആണെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.ഫൈബർ ഗ്ലാസിലും ഇരുമ്പിലും തീർത്ത ഈ പ്രതിമ കാറ്റിൽ അപകടകരമായ രീതിയിൽ ആടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അധികൃതരുടെ നടപടി.
കഴിഞ്ഞ വര്‍ഷം ഡിസംബർ13ന്, മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിനും മുന്നോടിയായാണ് ഫുട്ബോൾ പ്രേമികൾ നഗരത്തിൽ ഈ കൂറ്റൻ പ്രതിമ സ്ഥാപിച്ചത്. കൊല്‍ക്കത്തയിലെത്തിയ മെസ്സി തന്നെയാണ് പ്രതിമ അനാശ്ചാദനം ചെയ്തത്. എന്നാൽ, കഴിഞ്ഞ മെയ് 25-ന് പ്രതിമ കാറ്റിൽ ആടുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പ്രതിമയുടെ ഘടനയ്ക്ക് ഗുരുതരമായ ബലക്ഷയം ഉള്ളതായി കണ്ടെത്തി. ഇതേത്തുടർന്ന്, ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പ്രതിമ ഉടനടി നീക്കം ചെയ്യാനും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും അധികൃതർ ഉത്തരവിട്ടു.
കഴിഞ്ഞ ആഴ്ച മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രതിമയ്ക്ക് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിക്കുകയും കനത്ത നൈലോൺ കയറുകൾ ഉപയോഗിച്ച് കെട്ടിപ്പൂട്ടുകയും ചെയ്തിരുന്നു. അടിത്തറ പൊളിച്ച് മാറ്റിയശേഷം ഹൈഡ്രോളിക് ക്രെയ്ൻ ഉപയോഗിച്ചാണ് പ്രതിമ മാറ്റിയത്. പുതിയ സ്ഥലത്ത് സ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനം ആകുംവരെ പ്രതിമ പൊതുമരാമത്ത് സൂക്ഷിക്കും. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന് മുന്നിൽ മമത ബാനർജി രൂപകൽപന ചെയ്ത ഫുട്ബോൾ ശിൽപവും പുതിയ ബിജെപി സർക്കാർ നീക്കം ചെയ്തിരുന്നു.
