ബംഗ്ലാദേശില്‍ ഫിഫ ലോകകപ്പ് മത്സരം കാണുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ ഫുട്‌ബോള്‍ ആരാധകന്‍ കൊല്ലപ്പെട്ടു. ലയണല്‍ മെസി പെനാല്‍റ്റി പാഴാക്കിയത് ആഘോഷിച്ച ബ്രസീല്‍ ആരാധകനെ അര്‍ജന്റീന ആരാധകര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ധാക്ക: ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയും ഈജിപ്തും തമ്മിലുള്ള മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ ഒരു ഫുട്‌ബോള്‍ ആരാധകന്‍ ക്രൂരമായി കൊല്ലപ്പെട്ടു. 35 വയസ്സുള്ള മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. കോമില്ലയിലെ ഒരു ചായക്കടയില്‍ വെച്ച് മത്സരം കാണുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. മത്സരത്തിന്റെ 21-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് ലഭിച്ച പെനാല്‍റ്റി ലയണല്‍ മെസിക്ക് ഗോളാക്കാന്‍ സാധിച്ചിരുരുന്നില്ല. ഈജിപ്ത് ഗോള്‍കീപ്പര്‍ മോസ്തഫ ഷോബീര്‍ അത് തടുത്തിട്ടു.

ഈ അവസരത്തില്‍ ഷെരീഫുള്‍ അവിടെയുണ്ടായിരുന്ന അര്‍ജന്റീന ആരാധകരോട് നടത്തിയ പരാമര്‍ശമാണ് തര്‍ക്കത്തിന് കാരണമായത്. ഈ തര്‍ക്കം പിന്നീട് കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ബാബു, മെയിന്‍ ഉദ്ദിന്‍ മാലു എന്നീ പ്രാദേശികവാസികളാണ് ഷെരീഫുളിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ ഷെരീഫുളിനെ നാട്ടുകാര്‍ കുമില്ല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷാ ഡ്രൈവറായ ഷെരീഫുള്‍, ബ്രസീല്‍ ആരാധകനായിരുന്നെങ്കിലും ആ മത്സരത്തില്‍ ഈജിപ്തിനെയാണ് പിന്തുണച്ചിരുന്നത്.

ഷെരീഫുളിന്റെ ഭാര്യ ബ്യൂട്ടി ബാനുവിന്റെ വാക്കുകള്‍ ഹൃദയഭേദകമാണ്... 'ഒരു ഫുട്‌ബോള്‍ മത്സരത്തിന്റെ പേരില്‍ ഒരാളെ എങ്ങനെയാണ് കൊല്ലാന്‍ കഴിയുക? എനിക്ക് രണ്ട് പെണ്‍മക്കളുണ്ട്. അവര്‍ ഇനി ആരെയാണ് അച്ഛാ എന്ന് വിളിക്കുക? എന്റെ കുടുംബം തന്നെ തകര്‍ന്നുപോയി.' അവര്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു. കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

YouTube video player