പ്രീമിയര്‍ ലീഗിൽ ലിവര്‍പൂൾ 20-ാം തവണയാണ് കിരീടം ചൂടുന്നത്. 

ലണ്ടൻ: പ്രീമിയർ ലീഗിലെ ഇരുപതാം കിരീടം സ്വന്തമാക്കി ലിവർപൂൾ. അവസാന മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും 38 കളിയിൽ 25 ജയമടക്കം 84 പോയിന്റുമായാണ് ലിവർപൂൾ ജേതാക്കളായത്. സീസണിൽ നാല് കളിയിൽ മാത്രമാണ് ലിവർപൂൾ തോറ്റത്. 

പ്രീമിയർലീഗിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സലാ 29 ഗോളും 18 അസിസ്റ്റുമായി ഗോൾഡൺ ബൂട്ട് സ്വന്തമാക്കി. ഒരു പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻ നടത്തിയ താരമെന്ന അലൻ ഷിയറർ, ആൻഡി കോൾ എന്നിവരുടെ റെക്കോർഡിന് (47) ഒപ്പമെത്താൻ മുഹമ്മദ് സലായ്ക്ക് കഴിഞ്ഞു. കരിയറിൽ നാലാമത്തെ ഗോൾഡൻ ബൂട്ടാണ് സലാ നേടിയത്. ഇതോടെ ​ഗോൾഡൻ ബൂട്ടുകളുടെ എണ്ണത്തിൽ അദ്ദേഹം ആഴ്സണൽ ഇതിഹാസ താരം തിയറി ഹെൻറിയുടെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു.

2020ലാണ് ലിവർപൂൾ അവസാനമായി പ്രീമിയർ ലീഗ് കിരീടം നേടിയത്. എന്നാൽ, അന്ന് കോവിഡ് കാലമായിരുന്നതിനാൽ ആളുകൾ വലിയ തോതിൽ ഒത്തുകൂടുന്നത് വിലക്കിയിരുന്നു. അതിനാൽ ഒഴിഞ്ഞ സ്റ്റേഡിയങ്ങളിൽ മത്സരിച്ചാണ് ലിവർപൂൾ കിരീടം നേടിയത്. അതായത് 1990ന് ശേഷം ഇപ്പോൾ ലിവർപൂളിന്റെ താരങ്ങളും ആരാധകരും ഒരുമിച്ച് പ്രീമിയര്‍ ലീഗ് കിരീടം ഉയർത്തിയിരിക്കുകയാണ്. അതിന്റെ സന്തോഷം ലിവർപൂൾ താരങ്ങളുടെ ആഘോഷങ്ങളിലുടനീളം പ്രകടമാകുകയും ചെയ്തു. 

അതേസമയം, പുതിയ കോച്ച് ആർനെ സ്ലോട്ടിന്റെ തന്ത്രങ്ങളുമായാണ് ലിവർപൂളിന്റെ കിരീടധാരണം എന്നത് എടുത്തുപറയേണ്ടതാണ്. കപ്പുയർത്തി ട്രെന്റ് അലക്സാണ്ടർ അർനോൾഡ് ലിവർപൂൾ വിട്ടു. അടുത്ത സീസണിൽ അർനോൾഡ് റയൽ മാഡ്രിഡിലാണ് കളിക്കുക. അതിനാൽ തന്നെ പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളിലേയ്ക്ക് ലിവർപൂൾ ഉടൻ തന്നെ കടക്കുമെന്നാണ് റിപ്പോര്‍ട്ട്.