ആ വെള്ളം വാങ്ങിവച്ചേക്ക്, 10 വര്‍ഷം കൂടി... വിരമിക്കല്‍ ചോദ്യത്തോട് രസകരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മുപ്പത്തിയെട്ടാം വയസിലും ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കുതിക്കുന്നത്
![may be in 10 years Cristiano Ronaldo gives hilarious reaction to retirement question may be in 10 years Cristiano Ronaldo gives hilarious reaction to retirement question](https://static-ai.asianetnews.com/images/01hmkntqjrd2rcety0v5pckcww/cristiano-ronaldo_363x203xt.jpg)
ദുബായ്: പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വിമർശനങ്ങൾ തന്നെ കൂടുതൽ കരുത്തനാക്കുമെന്നും സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനായി കളിക്കുന്ന റൊണാൾഡോ പറഞ്ഞു. പ്രൊഫഷണല്‍ കരിയറിലെ ഇരുപത്തിരണ്ടാം വര്‍ഷത്തിലൂടെ കടന്നുപോകുന്ന സിആര്‍7 കൂടുതല്‍ കിരീടങ്ങളും ഗോളുകളും നേടാമെന്ന പ്രതീക്ഷയിലാണ്.
മുപ്പത്തിയെട്ടാം വയസിലും ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കുതിക്കുന്നത്. ആരാധകരുടെ സിആര്‍7 2023ൽ 54 ഗോളുമായി ഫുട്ബോള്‍ ലോകത്തെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി. ഈ മികവിലൂടെ ഗ്ലോബ് സോക്കർ അവാർഡിലെ മൂന്ന് പുരസ്കാരമാണ് റൊണാൾഡോ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സൗദി ലീഗിലേക്ക് മാറാനുള്ള തീരുമാനം പൂർണമായും ശരിയായിരുന്നുവെന്നും ഇത് ഫുട്ബോൾ ലോകത്ത് വലിയ മാറ്റങ്ങൾക്ക് കാരണമായെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ വിലയിരുത്തുന്നു. 'വിമർശനങ്ങളിൽ തന്നെ കൂടുതൽ കരുത്തനാക്കും. എല്ലാം പൂര്‍ത്തിയായി എന്ന് തോന്നുമ്പോള്‍ വിരമിക്കും. അത് ചിലപ്പോള്‍ 10 വര്‍ഷത്തിനിടയിലാകാം, വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല' എന്നും പോർച്ചുഗീസ് ഇതിഹാസം പറഞ്ഞു.
ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ ഗണത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ പുരുഷ താരമാണ്. പ്രൊഫഷണല്‍ കരിയറില്‍ 22-ാം വര്‍ഷത്തിലൂടെയാണ് റോണോ കടന്നുപോകുന്നത്. 2002ല്‍ തന്‍റെ 17-ാം വയസില്‍ സ്പോര്‍ടിംഗ് ലിസ്‌ബണിനായി കളിച്ചുകൊണ്ടായിരുന്നു റൊണാള്‍ഡോയുടെ പ്രൊഫഷണല്‍ അരങ്ങേറ്റം. 2003ല്‍ സര്‍ അലക്സ് ഫെര്‍ഗ്യൂസന്‍റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ സിആര്‍7 പിന്നീട് റയല്‍ മാഡ്രിഡ്, യുവന്‍റസ് എന്നീ വമ്പന്‍ ക്ലബുകള്‍ക്കായും യുണൈറ്റഡില്‍ രണ്ടാം വരവും കളിച്ച ശേഷമാണ് സൗദിയില്‍ അല്‍ നസ്‌റിലേക്ക് ചേക്കേറിയത്. അഞ്ച് ബാലന്‍ ഡി ഓര്‍ നേടിയ റോണോ എത്തിയതോടെ സൗദി പ്രോ ലീഗിന്‍റെ മൂല്യമുയര്‍ന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം