ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മോഹന്‍ ബഗാന്‍ എ എഫ് സി ചാമ്പ്യൻസ് ലീഗ് 2ല്‍ നിന്ന് പിന്‍മാറിയത്.

കൊല്‍ക്കത്ത: സംഘര്‍ഷം നിലനില്‍ക്കുന്ന ഇറാനില്‍ കളിക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയതോടെ മോഹന്‍ ബഗാനെ ഏഷ്യന്‍ ചാമ്പ്യൻസ് ലീഗ്-2 ൽ നിന്ന് പുറത്താക്കി ഏഷ്യൻ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍. ഈ മാസം രണ്ടിന് ഇറാനിയന്‍ ക്ലബ്ബായ ട്രാക്ടര്‍ എഫ് സിയുമായിട്ടായിരുന്നു മോഹന്‍ ബഗാന്‍ ടബ്രിസില്‍ കളിക്കേണ്ടിയിരുന്നത്. മത്സരത്തിന് തൊട്ടു മുന്‍ദിവസമാണ് ഇറാൻ ഇസ്രായേലില്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ഇസ്രായേല്‍ തിരിച്ചടിച്ചിരുന്നു.

ചാമ്പ്യൻസ് ലീഗ് 2ൽ ഇറാനില്‍ നടന്ന സെഫാന്‍-ഇസ്റ്റിക്ലോല്‍ ഡുഷാന്‍ബെ മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് മുകളില്‍ കൂടി ഇസ്രായേലിന്‍റെ മിസൈലുകള്‍ പറന്നിരുന്നു. ഇതോടെ കളിക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മോഹൻ ബഗാന്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ലബനിനിലെ സാധുസ സംഘമായ ഹിസ്ബുള്ളയുടെ തലവൻ സയ്യിദ് ഹസന്‍ നസ്റല്ലയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഇറാന്‍ ഇസ്രായേലിന് നേരെ മിസൈലാക്രമണം നടത്തിയത്. ഇത് മേഖലയിലെ സംഘര്‍ഷം മൂര്‍ച്ഛിപ്പിച്ചിരുന്നു.

ഐപിഎല്‍ ലേലത്തില്‍ ആരും ടീമിലെടുത്തില്ല, ആ സമയം സഞ്ജു മാത്രമാണ് കൂടെ നിന്നതെന്ന് സന്ദീപ് ശര്‍മ

മോഹന്‍ ബഗാനെ പുറത്താക്കിയതോടെ ബഗാന്‍റെ മത്സരഫലങ്ങളെല്ലാം അസാധുവായതായി എഎഫ്‌സി വ്യക്തമാക്കി. ഗ്രൂപ്പ് എയിലെ ടീമുകളുടെ ഫൈനല്‍ റാങ്കിംഗ് തീരുമാനിക്കുമ്പോള്‍ ബാഗനുമായുള്ള മത്സരങ്ങളിലെ ഗോളുകളോ പോയന്‍റുകളോ കണക്കാക്കില്ലെന്നും എ എഫ് സി പറഞ്ഞു. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ തജക്കിസ്ഥാന്‍ ഫുട്ബോള്‍ ക്ലബ്ബായ റാഷവാനെതിരെ മോഹന്‍ ബഗാന്‍ ഗോള്‍രഹിത സമനില പിടിച്ചിരുന്നു. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഖത്തര്‍ ക്ലബ്ബായ അല്‍ വാകര്‍ഷ് എസ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ച ട്രാക്ടര്‍ എഫ് സിയാണ് ഒന്നാം സ്ഥാനത്ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക