ഈ മത്സരത്തിൽ എനിക്കൊരു വലിയ കടമയുണ്ട്. ഇതൊരു സൗഹൃദ മത്സരമല്ല, മൂന്നാം സ്ഥാനത്തിനായുള്ള ഔദ്യോഗിക പോരാട്ടമാണ്. ഈ അവസാന ലക്ഷ്യത്തിലെത്താൻ കളിക്കാർക്കും സ്റ്റാഫുകൾക്കും എനിക്കും ഉത്തരവാദിത്തമുണ്ട്.
മിയാമി: ലോകകപ്പ് സെമിഫൈനലിൽ തോറ്റ് പുറത്തായതിന് പിന്നാലെ നടക്കാനിരിക്കുന്ന മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ കളിക്കാൻ തങ്ങൾക്കോ ഇംഗ്ലണ്ടിനോ ഒട്ടും താൽപര്യമില്ലെന്ന് തുറന്നുപറഞ്ഞ് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ്. എന്നാൽ രാജ്യത്തിന്‍റെ ജേഴ്സി അണിയുമ്പോൾ മൂന്നാം സ്ഥാനമെങ്കിലും നേടി മടങ്ങുക എന്നത് തങ്ങളുടെ കടമയാണെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സംസാരിക്കവെ ദെഷാംപ്സ് വ്യക്തമാക്കി. തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ സ്വപ്നം കണ്ടിറങ്ങിയ ഫ്രാൻസ് സെമിയിൽ സ്പെയിനോട് 2-0 ന് തോറ്റാണ് പുറത്തായത്. മിയാമിയിൽ ശനിയാഴ്ച രാത്രി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ലൂസേഴ്സ് ഫൈനലിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലാണ് ദെഷാംപ്സ് തന്‍റെ അതൃപ്തി പരസ്യമാക്കിയത്.
ഈ മത്സരത്തിൽ എനിക്കൊരു വലിയ കടമയുണ്ട്. ഇതൊരു സൗഹൃദ മത്സരമല്ല, മൂന്നാം സ്ഥാനത്തിനായുള്ള ഔദ്യോഗിക പോരാട്ടമാണ്. ഈ അവസാന ലക്ഷ്യത്തിലെത്താൻ കളിക്കാർക്കും സ്റ്റാഫുകൾക്കും എനിക്കും ഉത്തരവാദിത്തമുണ്ട്. ഇത് യഥാര്‍ത്ഥ ഫൈനലിനേക്കാൾ പ്രാധാന്യം കുറഞ്ഞ ഒന്നാണെന്നത് ശരിയാണ്. ഇംഗ്ലണ്ടിന് ഈ മത്സരം കളിക്കാൻ ഒട്ടും താൽപര്യമില്ല, ഞങ്ങൾക്കുമില്ല. പക്ഷേ ഞങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്, കളിച്ച് തന്നെ തീർക്കണം-ദെഷാംപ്സ് പറഞ്ഞു.
ഇത് ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനായുള്ള തന്‍റെ അവസാന മത്സരമായിരിക്കുമെന്നും ദെഷാംപ്സ് സ്ഥിരീകരിച്ചു. എന്റെ മനസിൽ എനിക്കറിയാം ഇത് എന്‍റെ അവസാന മത്സരമാണെന്ന്. ഇതിന്‍റെ പേരിൽ ആരും കരയരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരു അധ്യായം അവസാനിക്കുകയാണ്, പക്ഷേ ജീവിതം മുന്നോട്ട് പോകും-ദെഷാംപ്സ് പറഞ്ഞു.
സെമിഫൈനൽ തോൽവിയുടെ നിരാശയിൽ നിൽക്കുമ്പോൾ ഈ മത്സരം കളിക്കാൻ മാനസികമായി ഒട്ടും താൽപര്യമില്ലെന്ന് ഫ്രഞ്ച് ഡിഫൻഡർ ഇബ്രാഹിമ കൊനാട്ടെയും സമ്മതിച്ചു. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ട കോച്ചിന് വിജയത്തോടെ യാത്രയയപ്പ് നൽകാൻ ടീം പരമാവധി ശ്രമിക്കുമെന്നും കൊനാട്ടെ പറഞ്ഞു. ഞങ്ങളിൽ ആർക്കും ഈ മൂന്നാം സ്ഥാനത്തിനായി കളിക്കാൻ താൽപര്യമില്ലായിരുന്നു, പക്ഷേ ഞങ്ങൾക്ക് മറ്റ് വഴികളില്ല. ഞങ്ങളുടെ കോച്ചിന് വലിയൊരു സമ്മാനം തിരികെ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഫ്രാൻസ് ടീമിനായി അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതിന് നമ്മൾ നന്ദിയുള്ളവരായിരിക്കണം. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള വെങ്കല മെഡൽ നേടിയെടുക്കാൻ ഞങ്ങൾ ഞങ്ങളുടെ എല്ലാം നൽകും-കൊനാട്ടെ വ്യക്തമാക്കി.
